ADVERTISEMENT

ഒരു പൊതുബിന്ദുവിൽ എത്തിപ്പെടാൻ കഴിയുന്നതായിരുന്നില്ല രാജനൈതികരംഗത്ത് അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെയും എന്റെയും കാഴ്ചപ്പാടുകൾ. സമാന്തര രേഖകളായാണ് അത് മുന്നോട്ടു നീങ്ങിയത്. എന്നിട്ടും ഞങ്ങളിരുവർക്കുമിടയിൽ അഗാധമായൊരു സൗഹൃദവും സവിശേഷമായ മമതയുമുണ്ടായിരുന്നു. 

പരസ്പര സ്നേഹത്തിന്റെ ഒട്ടേറെ ഏടുകൾ തങ്ങൾ കുടുംബവുമായി ബന്ധപ്പെട്ട് എന്റെ ഓർമയിലുണ്ട്. ഏതാനും കൊല്ലം മുൻപ് കോഴിക്കോട് കേന്ദ്രമായുള്ള ഒരു പ്രമുഖ ചാനൽ റമസാൻ കാലത്ത് കൊടപ്പനക്കൽ തറവാടിനെ അടിസ്ഥാനമാക്കി ഒരു ഫീച്ചർ തയ്യാറാക്കാനായി വന്നപ്പോൾ ആ കുടുംബം അഭിപ്രായസ്വരൂപണത്തിനായി മുന്നോട്ടു വച്ച 3 പേരുകളിൽ ഒന്ന് എന്റേതായിരുന്നു. സ്നേഹം കൊടുത്താൽ സ്നേഹം കിട്ടുമെന്ന പാഠം ഈ സംഭവം എന്നെ പിന്നെയും പിന്നെയും ഓർമപ്പെടുത്തുന്നു.

മുസ്‌ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷനും ഇസ്‌ലാമിക ആത്മീയ മേഖലയിലെ ഉജ്വല പ്രതിഭയുമായിരുന്ന അദ്ദേഹത്തിന്റെ വേർപാട് രാജ്യത്തിന് പൊതുവിലും മുസ്‌ലിം സമൂഹത്തിന് പ്രത്യേകിച്ചും കനത്ത വ്യഥയാണ് ഉണ്ടാക്കിയിട്ടുള്ളത്. സംശുദ്ധവും ത്യാഗനിർഭരവുമായ ജീവിതം സവിശേഷതയായി എടുത്തു കാട്ടാവുന്ന തിളക്കമുള്ള ഈ ജനനായകൻ സർവ്വാശ്ലേഷിയായ മനുഷ്യസ്നേഹിയുമായിരുന്നു. ബഹുകക്ഷി സമ്പ്രദായത്തിലധിഷ്ഠിതമായ ജനാധിപത്യക്രമത്തിന്റെ മർമ്മം ഉൾക്കൊണ്ടിരുന്നു തങ്ങൾ. എതിർചേരിയിൽപ്പെട്ടവരെ രാഷ്ട്രീയ ശത്രുക്കളായി കാണുന്നതിനു പകരം മാനിക്കേണ്ട രാഷ്ട്രീയ എതിരാളികളായി കണ്ടാണ് അദ്ദേഹം പെരുമാറിയിരുന്നത്. വാക്കു കൊണ്ടോ, പ്രവൃത്തി കൊണ്ടോ ആരെയും വേദനിപ്പിക്കാതെ അർപ്പിതമായ രാഷ്ട്രീയ ദൗത്യത്തെ നെഞ്ചിലേറ്റി ദൈവസമർപ്പിതമായ ജീവിത ശൈലിയോടു കൂടി അദ്ദേഹം ജീവിത പ്രയാണം പൂർത്തിയാക്കി. വരുംതലമുറകൾ പാഠമാക്കേണ്ട ഒട്ടേറെ ഗുണവിശേഷങ്ങൾക്കുടമയായിരുന്നു അദ്ദേഹം. 

വ്യക്തിപരമായും ആനന്ദത്തിന്റെ മുഹൂർത്തങ്ങൾ അദ്ദേഹവുമായി ബന്ധപ്പെട്ട് എന്റെ ജീവിതത്തിലുണ്ട്. 2013 ൽ എന്റെ മകന്റെ വിവാഹച്ചടങ്ങ് നടക്കുമ്പോൾ ഹൈദരലി തങ്ങളും സാദിഖലി ശിഹാബ് തങ്ങളുമുൾപ്പെടെ കൊടപ്പനക്കൽ തറവാട്ടിൽ നിന്ന് 5 പേർ നേരിട്ടുവന്ന് വധൂവരന്മാരെ ആശിർവദിച്ചത് എന്നോടുള്ള അവരുടെ സ്നേഹ ബന്ധത്തിന്റെ ആഴമാണ് വിളിച്ചോതുന്നത്. 

സാധാരണ അവരിഷ്ടപ്പെടുന്ന വിവാഹച്ചടങ്ങുകളിലേക്ക് ഒരാളെ മാത്രം അയയ്ക്കുകയാണ് പതിവെന്ന് ചിലർ അന്നെന്നോട് പറഞ്ഞിരുന്നത് ഓർക്കുന്നു.

മനോഹരമായ ഒരു ഉദ്യാനം നമുക്ക് ആസ്വാദ്യകരമാകുന്നത് പൂക്കളുടെ വർണ, ഗന്ധ, മധു വൈവിധ്യം നൽകുന്ന അനുഭൂതിയാണ്. ഒരേ ഗണത്തിൽപ്പെട്ട പൂവുകൾ മാത്രം മതിയെന്ന ശാഠ്യം ഉദ്യാനത്തിന്റെ അടിസ്ഥാന സങ്കല്പത്തെത്തന്നെ തകർക്കുന്നതാണ്. ആത്മീയ രംഗത്തായാലും രാഷ്ട്രീയ രംഗത്തായാലും രാജനൈതിക രംഗത്തായാലും വൈവിധ്യത്തിലൂന്നിയ ഏകത്വമാണ് അഭികാമ്യം. സർഗാത്മകതയിലൂന്നിയ രാഷ്ട്രീയമാണ് ഗുണകരം; നിഷേധാത്മകമായതല്ല. ആത്മീയ, രാഷ്ട്രീയ, സേവന രംഗങ്ങളിൽ സർഗാത്മക ശൈലിയുടെ വക്താവായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ. അദ്ദേഹത്തിന്റെ ഓർമകൾക്ക് മുന്നിൽ ഞാൻ നമ്രശിരസ്കനാവുന്നു.

Content Highlight: Panakkad Sayed Hyderali Shihab Thangal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com