ADVERTISEMENT

തിരുവനന്തപുരം ∙ വിവരസാങ്കേതികരംഗത്തു വരാനിരിക്കുന്ന 5–ജി വിപ്ലവത്തിൽ രാജ്യത്തെ മുൻനിര സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനു 5–ജി ലീഡർഷിപ് പാക്കേജ് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചു. 5–ജി ടവറുകളെ ബന്ധിപ്പിക്കാൻ കെ ഫോൺ സൗകര്യം പ്രയോജനപ്പെടുത്തും. കെ ഫോൺ ഉപയോക്താക്കൾക്കു പ്രത്യേക നിരക്ക് നിർണയിക്കും. ടവർ നിർമാണത്തിനു ദ്രുത അനുമതി നൽകും. മിതമായ നിരക്കിൽ ആന്റിന സ്ഥാപിക്കുന്നതിനു സർക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കെട്ടിടങ്ങൾ ഉപയോഗപ്പെടുത്തും. നിശ്ചിത കാലയളവിലേക്കു വയബിലിറ്റി ഗ്യാപ് ഫണ്ടിങ് ഇനത്തിൽ മിതമായ നിരക്കിൽ വൈദ്യുതി ലഭ്യമാക്കും. ഇവയെല്ലാം ഉൾപ്പെടുന്നതാകും പാക്കേജ്.

തിരുവനന്തപുരം - കൊല്ലം, എറണാകുളം - കൊരട്ടി, എറണാകുളം - ചേർത്തല, കോഴിക്കോട് - കണ്ണൂർ എന്നിവിടങ്ങളിലെ വിപുലീകൃത ഐടി ഇടനാഴികളിലാണു പാക്കേജ് ആദ്യം അവതരിപ്പിക്കുക. പാക്കേജ് തയാറാക്കുന്നതിനു വിവരസാങ്കേതിക, ഊർജ ലീഡർഷിപ്‌ പാക്കേജ് തയാറാക്കാൻ വിവര സാങ്കേതിക, ഊർജ, ധനകാര്യ സെക്രട്ടറിമാരുടെ ഉന്നതതല കമ്മിറ്റി രൂപീകരിക്കും.

പുതിയ നാല് ഐടി ഇടനാഴികൾ

നാലുവരിപ്പാതയായി വികസിപ്പിക്കുന്ന ദേശീയ പാത 66നു സമാന്തരമായി നാല് ഐടി ഇടനാഴികൾ സ്ഥാപിക്കും. നിലവിലെ ഐടി കേന്ദ്രങ്ങളിൽ നിന്നാകും തുടക്കം. ടെക്‌നോപാർക്ക് മൂന്നാം ഘട്ടത്തിൽ നിന്നു കൊല്ലത്തേക്കും എറണാകുളത്തുനിന്നു കൊരട്ടിയിലേക്കും എറണാകുളത്തുനിന്നു ചേർത്തലയിലേക്കും കോഴിക്കോട്ടുനിന്നു കണ്ണൂരിലേക്കുമാകും ഇടനാഴികൾ. കണ്ണൂരിൽ പുതിയ ഐടി പാർക്ക് ആരംഭിക്കും. ഐടി ഇടനാഴി വികസനത്തിനു കൊല്ലത്ത് 5 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഐടി സൗകര്യമൊരുക്കും. നിർദിഷ്ട ഐടി ഇടനാഴികൾക്കു സമീപം 15 – 25 ഏക്കർ ഭൂമി പൊന്നുംവിലയ്ക്കു വാങ്ങി സാറ്റലൈറ്റ് ഐടി പാർക്കുകൾ സ്ഥാപിക്കും. ഇവിടെ 2 ലക്ഷം ചതുരശ്ര അടി വരെ വിസ്തീർണമുള്ള 20 പാർക്കുകളാണു സ്ഥാപിക്കുക. കെ–ഫോണിന്റെ അതിവേഗ ഒപ്റ്റിക് ഫൈബർ കേബിൾ വഴി പാർക്കുകൾ തമ്മിലുള്ള ‘കണക്ടിവിറ്റി’ ഉറപ്പാക്കും.

ഐടി കയറ്റുമതി ഇരട്ടിയാക്കും

അഞ്ചുവർഷംകൊണ്ട് ഐടി ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും കയറ്റുമതി ഇപ്പോഴുള്ളതിന്റെ ഇരട്ടിയാക്കാമെന്നു പഠനങ്ങൾ പറയുന്നു. നിലവിലെ ഐടി പാർക്കുകളിൽ 2 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇതിനായി ടെക്നോ പാർക്ക്, ടെക്നോ സിറ്റി, ഇൻഫോ പാർക്ക് തുടങ്ങിയവ വിപുലീകരിക്കും. കിഫ്ബി വഴി 100 കോടി നൽകും. കൊല്ലം, കണ്ണൂർ ഐടി പാർക്കുകളും മറ്റു പ്രദേശങ്ങളിലെ പാർക്കുകളും സ്ഥാപിക്കാനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനു കിഫ്ബിയുടെ ഭൂമിയേറ്റെടുക്കൽ പൂളിൽനിന്ന് 1000 കോടി രൂപ വകയിരുത്തും. 

ഐടി ഇന്റേൺഷിപ്പിന് 5000 രൂപ 

ഇന്റേൺഷിപ് എന്ന നിലയിൽ അഭ്യസ്തവിദ്യരായ ഉദ്യോഗാർഥികൾക്ക് ഐടി സ്ഥാപനങ്ങളിലും മറ്റു വ്യവസായ സ്ഥാപനങ്ങളിലും പരമാവധി 6 മാസം ദൈർഘ്യമുളള പരിശീലന പദ്ധതി നടപ്പാക്കും. മാസം 5000 രൂപവരെ സർക്കാർ വിഹിതമായി നൽകും. ഇവരെ  നിയമിക്കുന്ന സ്ഥാപനവും കുറഞ്ഞത് ഈ വിഹിതം നൽകണം. 

മികവു തെളിയിക്കുന്നവരെ സ്ഥാപനങ്ങൾക്കു നിയമിക്കാനാകും. ഈ വർഷം 5000 പേർക്ക് ഇന്റേൺഷിപ്പിനു സർക്കാർ സഹായം നൽകും. അധ്യാപകരുടെയും പരിശീലകരുടെയും പൂൾ തയാറാക്കും. പദ്ധതിക്കായി 20 കോടി രൂപ വകയിരുത്തി

2000 വൈഫൈ ഹോട്ട് സ്പോട്ട്

സർക്കാർ സേവനങ്ങൾ  വേഗത്തിൽ ജനങ്ങളിലെത്തിക്കുന്നതിനു സംസ്ഥാനത്തുടനീളം 2000 വൈ-ഫൈ ഹോട്ട് സ്പോട്ടുകൾ സ്ഥാപിക്കും.  വൈ-ഫൈ പരിധി വർധിപ്പിക്കുക, തീരദേശ മത്സ്യബന്ധന ഗ്രാമങ്ങളിലും പിന്നാക്ക ആദിവാസി മേഖലകളിലും വൈ-ഫൈ ഹോട്ട് സ്പോട്ടുകൾ സ്ഥാപിക്കുക മുതലായവയാണു പ്രധാന ലക്ഷ്യങ്ങൾ. ഇതുവഴി 44000 ഗുണഭോക്താക്കൾക്കു പ്രതിദിനം 8 ടെറാ ബൈറ്റ് ഡേറ്റ ഉപയോഗിക്കാനാകും. പദ്ധതിക്ക് 16 കോടി രൂപ വകയിരുത്തി. നിലവിൽ സംസ്ഥാനത്തുടനീളം 2023 വൈ-ഫൈ ഹോട്ട് സ്പോട്ടുകൾ സ്ഥാപിച്ചിട്ടുണ്ട്.  

വെർച്വൽ ഐടി കേഡർ ടീം

സർക്കാർ വകുപ്പുകളിൽ വിവിധ ഇ-ഗവേണൻസ് പദ്ധതികൾ രൂപീകരിക്കുന്നതിനും നടപ്പാക്കുന്നതിനും പരിപാലിക്കുന്നതിനും ജീവനക്കാരെ പരിശീലിപ്പിക്കുന്നതിനു വകുപ്പുകളിൽ വെർച്വൽ ഐടി കേഡർ ടീമുകൾ രൂപീകരിക്കും. ഇതിനു 44 ലക്ഷം രൂപ വകയിരുത്തി.

ഐടി മേഖലയ്ക്ക്

∙ ഇ ഗവേണൻസ് സൗകര്യമൊരുക്കാൻ ഐടി മിഷന് 131.62 കോടി

∙ ഇ ഗവേണൻസ് കേന്ദ്രത്തിന്റെ പൂർത്തീകരണത്തിന് 3.75 കോടി

∙ ഡേറ്റാ സെന്റർ പ്രവർത്തനത്തിന് 53 കോടി

∙ കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വർക്കിന് 17 കോടി

∙ ഡിജിറ്റൽ സർവകലാശാലയ്ക്ക് 26 കോടി

∙ ടെക്നോ പാർക്ക് വികസനത്തിന് 26.6 കോടി

∙ ഇൻഫോ പാർക്കിന് 35.75 കോടി

∙ സൈബർ പാർക്കിന് 12.83 കോടി

∙ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് 201.09 കോടി

∙ പള്ളിപ്പുറം ടെക്നോ സിറ്റിയിൽ എയ്റോസ്പേയ്സ് മേഖലയിൽ മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിന് 50.59 കോടി

Content Highlight: Government of Kerala, Kerala Budget 2022, KN Balagopal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com