ADVERTISEMENT

തിരുവനന്തപുരം ∙ ‘ജെൻഡർ ബജറ്റി’ന്റെ അടങ്കൽ 4,665.20 കോടി രൂപയായി വർധിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്കും സാമൂഹിക സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്. സംസ്ഥാനത്തെ ആകെ പദ്ധതി വിഹിതത്തിന്റെ 20.90% ആണ് ജെൻഡർ ബജറ്റിനായി നീക്കിവച്ചിരിക്കുന്നത്. 4,025.4 കോടിയാണു കഴിഞ്ഞ ബജറ്റിൽ നീക്കിവച്ചത്..

സ്ത്രീകൾക്കു മെച്ചപ്പെട്ട സൗകര്യങ്ങളാണ് ജെൻഡർ ബജറ്റിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി വ്യക്തമാക്കി. നിലവിലുളള പദ്ധതികൾക്കു പുറമേ 16 എണ്ണം കൂടി ആരംഭിക്കും. ലിംഗസമത്വത്തിനു വേണ്ടിയുളള സാംസ്കാരിക ഉദ്യമമായ ‘സമം’, നിർഭയ പദ്ധതിയിൽ ഉൾപ്പെടുത്തിയുളള ‘വെഹിക്കിൾ ട്രാക്കിങ് ഫ്ലാറ്റ്ഫോം’ , സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും കലാ സാംസ്കാരിക പരിപാടി തുടങ്ങിയവയും ഇതിൽ വരും.

കോവിഡ് മൂലം മാതാപിതാക്കളിൽ ഒരാളെയെങ്കിലും നഷ്ടപ്പെട്ട കുട്ടികൾക്കു സമഗ്ര പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. കുട്ടിയുടെ പേരിൽ 3 ലക്ഷം രൂപ നിക്ഷേപിക്കും. 18 വയസ്സു തികയുന്നതു വരെ പ്രതിമാസം 2,000 രൂപ നൽകും. ഇതിനായി 2 കോടി നീക്കിവച്ചു. ഇടുക്കി ജില്ലയിൽ ചിൽഡ്രൻസ് ഹോം തുടങ്ങാൻ 1.30 കോടി.

മറ്റു പ്രധാന പ്രഖ്യാപനങ്ങൾ:

∙ സംയോജിത ശിശുവികസന പദ്ധതി: 188 കോടി

∙ സ്കൂൾ, കോളജുകൾ കേന്ദ്രീകരിച്ച് ജെൻഡർ ക്ലബ്ബുകൾ.

∙ കണ്ണൂർ മട്ടന്നൂരിൽ റവന്യു ഭൂമിയിൽ 115 കിടക്കകളോടെ 3 നില വർക്കിങ് വിമൻസ് ഹോസ്റ്റൽ: 2.25 കോടി

∙ 75% സ്ത്രീ തൊഴിലാളികൾ ഉള്ള പരമ്പരാഗത മേഖലകളിൽ വിവിധ പ്രവർത്തനങ്ങൾക്ക്: 86 കോടി

∙ നഗര പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കായി സ്റ്റുഡിയോ അപ്പാർട്മെന്റ് പദ്ധതി: 2 കോടി

∙ ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള പട്ടികജാതി പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് 1.25 ലക്ഷം രൂപ വരെ വിവാഹ ധനസഹായ പദ്ധതി: 83.39 കോടി.

∙ പട്ടികവർഗ വിഭാഗക്കാർക്ക് 1.5 ലക്ഷം വരെയായിരിക്കും വിവാഹസഹായം. മാതാപിതാക്കൾ മരണപ്പെട്ടെങ്കിൽ 2 ലക്ഷം: 4.13 കോടി

∙ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പ്രതിമാസം 2,000 രൂപ നിരക്കിൽ 18 മാസം സാമ്പത്തിക സഹായം: 16.5 കോടി

∙ അട്ടപ്പാടി മേഖലയിലെ സ്ത്രീകളും കുട്ടികളും നേരിടുന്ന പോഷകാഹാരക്കുറവു പരിഹരിക്കാൻ പ്രത്യേക ശ്രദ്ധ. ഗോത്ര മേഖലയിലെ സ്ത്രീകൾക്കും കുട്ടികൾക്കുമുളള ഭക്ഷ്യ സുരക്ഷാ പദ്ധതി: 25 കോടി

∙ മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ട, മറ്റു പിന്നാക്ക വിഭാഗ വിദ്യാർഥിനികൾക്കു പ്രത്യേക സ്കോളർഷിപ് പദ്ധതി: ഒരു കോടി

∙ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായുള്ള അതിക്രമങ്ങൾ ഒഴിവാക്കുക ലക്ഷ്യമിടുന്ന ‘നിർഭയ’ പദ്ധതിക്കായി 9 കോടി രൂപയും ലിംഗ അവബോധത്തിന് ഒരു കോടി രൂപയും വനിതാ ശാക്തീകരണത്തിന് 14 കോടിയും ഉൾപ്പെടെ 24 കോടി.

∙ ജെൻഡർ പാർക്കിന്റെ പ്രവർത്തനങ്ങൾക്കായി 10 കോടി.

∙ 14 ജില്ലകളിലും ട്രാൻസ്ജെൻഡർ ഫോറം.

∙ ട്രാൻസ്ജെൻഡറുകൾക്കു തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള മഴവില്ല് പദ്ധതി: 5 കോടി

Content Highlight: Government of Kerala, Kerala Budget 2022, KN Balagopal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com