ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാരുടെ തടഞ്ഞു വച്ച ആനൂകൂല്യങ്ങളിൽ ഏതെങ്കിലുമൊന്നെങ്കിലും പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷ പൂർണമായി തല്ലിക്കെടുത്തി സംസ്ഥാന ബജറ്റ്. 3 ഡിഎ കുടിശിക, ശമ്പള പരിഷ്കരണത്തിന്റെ കുടിശിക, 2 വർഷമായി വിലക്കേർപ്പെടുത്തിയിരിക്കുന്ന അവധി സറണ്ടർ എന്നിവ എപ്പോൾ നൽകുമെന്ന പരാമർശങ്ങളൊന്നും ബജറ്റിലില്ല. 

അതിനാൽ‌ ഇവ ഉടൻ കിട്ടില്ലെന്ന തോന്നലിലാണ് ജീവനക്കാർ. ബജറ്റിനു മുൻപ് മന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റിനു താഴെ ആവശ്യങ്ങളുന്നയിച്ച് സർക്കാർ ജീവനക്കാരുടെ വക കമന്റുകളുടെ പെരുമഴയായിരുന്നു. എന്നിട്ടും തീരുമാനങ്ങളൊന്നും അനുകൂലമായില്ല. 

പങ്കാളിത്ത പെൻഷൻ പദ്ധതിയെക്കുറിച്ചുള്ള പരാമർശങ്ങളും ബജറ്റിൽ ഒഴിവാക്കി. രാജസ്ഥാൻ, ഛത്തീസ്ഗഡ് സർക്കാരുകൾ‌ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഒന്നുകിൽ സമാന പ്രഖ്യാപനമുണ്ടാകുമെന്നോ അല്ലെങ്കിൽ സംസ്ഥാനത്തിന്റെ നിക്ഷേപ വിഹിതം കൂട്ടുമെന്നോ ആയിരുന്നു ജീവനക്കാരുടെ പ്രതീക്ഷ. പെൻഷൻ പരിഷ്കരണ കുടിശികയുടെ അവസാനത്തെ ഗഡു നൽകണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും അതും പരിഗണിച്ചില്ല. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് ഏപ്രിലിൽ‌ ആരംഭിക്കുമെന്ന പ്രഖ്യാപനം കാത്തിരുന്നവരും നിരാശരായി. 

ആശാവർക്കാർമാർ, അങ്കണവാടി ജീവനക്കാർ തുടങ്ങി ഒട്ടേറെ വിഭാഗങ്ങൾ മിക്ക ബജറ്റുകളിലും ഓണറേറിയം വർധിപ്പിച്ചു നൽകാറുണ്ട്. ആ വിഭാഗങ്ങളെയെല്ലാം പൂർണമായി ഒഴിവാക്കി. അരക്കോടിയിലേറെ പേർ കൈപ്പറ്റുന്ന ക്ഷേമപെൻഷനും കൂട്ടിയില്ല. ഓരോ വർഷവും 100 രൂപ വീതം വർധിപ്പിച്ച് 2,500 രൂപയിൽ ക്ഷേമ പെൻഷൻ എത്തിക്കുമെന്നായിരുന്നു സർക്കാരിന്റെ മുൻ പ്രഖ്യാപനം. 

English Summary: Kerala budget ignored government Employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com