ADVERTISEMENT

തിരുവനന്തപുരം∙ പൊലീസ് നവീകരണത്തിനു 16 കോടി രൂപയുടെ പദ്ധതിയും വ്യാപാരികൾക്കു പലിശ സബ്സിഡിയിൽ കെഎഫ്സി വഴിയുള്ള 1000 കോടിയുടെ വായ്പാ പദ്ധതിയും സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി. ഭൂമിയുടെ ന്യായവിലയിൽ വരുത്തിയ 10% വർധന ഏപ്രിൽ 1 മുതൽ നിലവിൽ വരുമെന്നും വ്യക്തത വരുത്തി. നദീസംരക്ഷണത്തിനുള്ള തുക 10 കോടിയായി ഉയർത്തി. 

വന്യജീവി ആക്രമണം നേരിടുന്നവർക്കുള്ള ധനസഹായ പദ്ധതിയുടെ തുകയും 10 കോടിയായി വർധിപ്പിച്ചു. ഇതുൾപ്പെടെ വിവിധ പദ്ധതികൾക്കായി 46.35 കോടി രൂപ കൂടി മാറ്റിവച്ചതായി ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ പ്രഖ്യാപിച്ചു. ദൈനംദിന ചെലവുകൾക്കായി നീക്കിവച്ച 1900 കോടി രൂപയിൽനിന്നു പണം കണ്ടെത്തും.

ശിവഗിരി കൺവൻഷൻ സെന്റർ പൂർത്തീകരണത്തിനുള്ള 5 കോടി രൂപ ഉൾപ്പെടെ, ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പ്രസംഗത്തിൽ ഇല്ലാതിരുന്ന ചില പദ്ധതികളും മന്ത്രി എടുത്തുപറഞ്ഞു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 567.44 കോടി രൂപയാണു നീക്കിവച്ചിരിക്കുന്നതെന്നു വിശദീകരിച്ചു. കഴിഞ്ഞ വർഷം 526 കോടി നീക്കിവച്ചതിൽ 417 കോടിയാണു ചെലവാക്കിയത്.

മറുപടി പ്രസംഗത്തിൽ പ്രഖ്യാപിച്ചവ

∙ പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറ– 10 കോടി

∙ പൊലീസിന്റെ ഫൊറൻസിക് സയൻസ്, ഡ്രോൺ ഗവേഷണം– 2 കോടി

∙ പൊലീസ് ഡേറ്റാ സെന്റർ– 4 കോടി

∙ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ വസതിയായ ‘സദ്ഗമയ’ ഏറ്റെടുത്തു നിയമ ഗവേഷണ കേന്ദ്രം ആരംഭിക്കും– ഒരു കോടി

∙ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി പഠന ഗവേഷണ കേന്ദ്രം– ഒരു കോടി

∙ കൊച്ചി സർവകലാശാലയിൽ എൻ.ആർ.മാധവമേനോൻ പഠനകേന്ദ്രം – ഒരു കോടി

∙ കേരള സർവകലാശാലയിലെ അന്തർ സർവകലാശാലാ ജൈവവൈവിധ്യ കേന്ദ്രം– 50 ലക്ഷം

∙ മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി– അധികമായി 25 ലക്ഷം

∙ മലയാളം സർവകലാശാലയിൽ വള്ളത്തോൾ ചെയർ– 10 ലക്ഷം

∙ കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ 1000 പേർക്കു തൊഴിൽ നൽകുന്ന പെൺതൊഴിലിടം പദ്ധതിക്കു സഹായം – ഒരു കോടി

∙ അരുവിക്കരയിൽ വനിതകളെ ഉൾപ്പെടുത്തിയുള്ള ആദിവാസി വ്യവസായ യൂണിറ്റിനു സഹായം– ഒരു കോടി

∙ ആലത്തൂരിലെ കൃഷിവകുപ്പിന്റെ നിറപദ്ധതി – ഒരു കോടി

∙ കൃഷി പരിശോധനാ സർട്ടിഫിക്കേഷൻ കേന്ദ്രങ്ങൾ– 5 കോടി

∙ ഭിന്നശേഷിക്കാർക്കു സഹായ ഗ്രാമങ്ങൾ– 2 കോടി

∙ ഗ്രാമീണ കളിക്കളം– അധികമായി 5 കോടി

∙ അഴീക്കൽ തുറമുഖം– 5 കോടി

∙ എംഎൻ ഭവനപദ്ധതി– 5 കോടി

∙ ഇറിഗേഷൻ വകുപ്പിന്റെ ടൂറിസം പദ്ധതികൾ– 2.5 കോടി

∙ ദേശീയ ഭവന പാർക്ക് –2 കോടി

∙ മഞ്ചേരി മെഡിക്കൽ കോളജിൽ കാൻസർ ചികിത്സാ കേന്ദ്രം തുടങ്ങും

∙ പുരാതന നഗരമായ തൃശൂർ വികസിപ്പിക്കും

∙ കതിരൂർ കളരി അക്കാദമി, തെയ്യം കലാ അക്കാദമി എന്നിവ തുടങ്ങും

∙ ഭൂമിയുടെ ഡിജിറ്റൽ സർവേ ആദ്യഘട്ടം ഈ വർഷം തുടങ്ങും

∙ പട്ടയങ്ങൾ ഡിജിറ്റലാക്കുന്നതും ഈ വർഷം തുടങ്ങിവയ്ക്കും.

എംഎൽഎ ഫണ്ട് 5 കോടിയായി പുനഃസ്ഥാപിച്ചു

തിരുവനന്തപുരം∙ എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് പുതിയ സാമ്പത്തിക വർഷം 5 കോടി രൂപയായി പുനഃസ്ഥാപിച്ചതായി മന്ത്രി കെ.എൻ.ബാലഗോപാൽ. കോവിഡ് മൂന്നാം തരംഗം നേരിടാൻ കഴിഞ്ഞ വർഷം 4 കോടി രൂപ വീതം ആസ്തി വികസന ഫണ്ടിൽനിന്നു സർക്കാർ തിരിച്ചെടുത്തിരുന്നു. ഇതിൽ 36 കോടി രൂപ മാത്രമാണു ചെലവിട്ടതെന്നും ബാക്കി തുക എംഎൽഎമാർക്കു തിരിച്ചുതരണമെന്നും ബജറ്റ് ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.

എന്നാൽ 553 കോടി രൂപ ചെലവിട്ടെന്നും ബാക്കി തുകയ്ക്കുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും മറുപടി പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി. എംപിമാരുടെ ഫണ്ട് ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

English Summary: More announcements by finance minister during budget reply speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com