സിനിമാ യൂണിറ്റുകളിൽ വനിതകളുടെ പരാതി പരിഹാര സമിതി വേണം
Mail This Article
കൊച്ചി ∙ സിനിമാ യൂണിറ്റുകളിൽ ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യാനുള്ള ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സിനിമയെ സംബന്ധിച്ചു തൊഴിലിടം എന്നതു പ്രൊഡക്‌ഷൻ യൂണിറ്റാണെന്നു കോടതി വ്യക്തമാക്കി. അതേസമയം, അമ്മ, ഫെഫ്‌ക, കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങി സിനിമാ സംഘടനകളെ നടിമാർ ഉൾപ്പെടെ ആർട്ടിസ്റ്റുകളുടെ തൊഴിലുടമയായി കാണാനാവില്ലെന്നും ഈ സംഘടനകൾക്കു സ്ത്രീകളടക്കം പത്തിലേറെ തൊഴിലാളികൾ ഉണ്ടെങ്കിൽ സമിതി രൂപീകരിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.
മലയാള സിനിമാ മേഖലയിൽ ആഭ്യന്തര സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) നൽകിയതുൾപ്പെടെ ഹർജികളിലാണു ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സിനിമാ മേഖലയിലെ സ്ത്രീകൾക്ക് ആത്മവിശ്വാസം പകരാനും അവരുടെ അന്തസ്സും അവകാശവും സ്വാതന്ത്ര്യവും സംരക്ഷിക്കാനും അതു സഹായകമാകുമെന്നു കോടതി അഭിപ്രായപ്പെട്ടു.
English Summary: Complaint redressal committee for women in cinema units