ADVERTISEMENT

പാനൂർ (കണ്ണൂർ) ∙ സിൽവർ ലൈനിന്റെ കാര്യത്തിൽ ആരു പറയുന്നതാണ് ജനം കേൾക്കുകയെന്നു നോക്കാമെന്ന് സിൽവർ ലൈൻ വിരുദ്ധ സമരക്കാരെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുമായി മുന്നോട്ടുതന്നെ പോകും. നാടിന്റെ താൽപര്യവും വികസനവും സംരക്ഷിക്കാനാണ് സർക്കാർ ഊന്നൽ നൽകുന്നത്. തെറ്റായ എതിർപ്പുകൾക്കു മുൻപിൽ വഴങ്ങില്ല. കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാ വിഭാഗം ആളുകളുടെയും അഭിപ്രായം പദ്ധതിക്ക് അനുകൂലമാണ്.

പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാതലങ്ങളിൽ നടത്തിയ യോഗത്തിൽ ഒരു അപസ്വരം പോലും ഉയർന്നിട്ടില്ല. യുഡിഎഫ് വിചാരിച്ചാൽ പദ്ധതിക്കെതിരെ കുറച്ച് ആളുകളെ ഇറക്കാൻ കഴിയുമെങ്കിലും അത് നടക്കാൻ പോകുന്നില്ല. സർക്കാർ പൂർണ തോതിൽ രംഗത്തിറങ്ങി ജനങ്ങളോട് പദ്ധതി വിശദീകരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സിപിഎം പുത്തൂർ ലോക്കൽ കമ്മിറ്റി ഓഫിസിനു വേണ്ടി ചെണ്ടയാട് വരപ്രയിൽ നിർമിച്ച ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഭൂമി നഷ്ടപ്പെടുന്നവർക്ക് സ്വാഭാവികമായും വിഷമമുണ്ടാകും. അവരെ വിഷമിപ്പിക്കുകയല്ല, സാധാരണ വിലയുടെ നാലിരട്ടി നൽകിയാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇത് വെറുംവാക്കല്ലെന്ന് ദേശീയപാതയുടെ കാര്യത്തിൽ കണ്ടതാണ്. ദേശീയപാത, മലയോര പാത, തീരദേശപാത എന്നിവയും സിൽവർ ലൈനും കൂടിയാകുമ്പോൾ ഉണ്ടാകുന്ന പുരോഗതി വമ്പിച്ചതാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർവേക്കല്ല് പിഴുതെറിഞ്ഞതു കൊണ്ടൊന്നും സിൽവർലൈൻ പദ്ധതി ഇല്ലാതാകില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.  8 സംസ്ഥാനങ്ങളിൽ റെയിൽവേ വികസനം നടക്കുന്നുണ്ടെങ്കിലും അവിടെയൊന്നും സമരത്തിനു കോൺഗ്രസില്ല. മാർക്കറ്റ് വിലയേക്കാൾ നാലിരട്ടി വിലയാണ് ഭൂമിക്കു സർക്കാർ നൽകുന്നത്. ബോധപൂർവം പ്രശ്നമുണ്ടാക്കാനുള്ള സമരമാണു നടക്കുന്നതെന്നു കോടിയേരി പറഞ്ഞു.

കല്ല് പിഴുതാൽ വിവരമറിയും: സജി ചെറിയാൻ

ആലപ്പുഴ ∙ സിൽവർ‍ലൈനിന് ഒരു കിലോമീറ്റർ ബഫർ സോൺ ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ചാണ് തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ജനങ്ങളെ ഇളക്കിവിടുന്നതെന്നു മന്ത്രി സജി ചെറിയാൻ. വൈകാരികത ഇളക്കിവിട്ടും പണം ഉൾപ്പെടെ നൽകിയും സർക്കാരിന്റെ നേട്ടങ്ങളെ തകർ‍ക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. 

കലാപമുണ്ടാക്കി വികസന പദ്ധതിയെ തകർക്കാനുള്ള ശ്രമത്തിനെതിരെ ജാഗ്രത പുലർത്തും. കല്ല് പിഴുതാൽ വിവരമറിയും. ഇപ്പോഴത്തെ കല്ലിടൽ സ്ഥലം ഏറ്റെടുക്കാനല്ല, സാമൂഹികാഘാത പഠനത്തിന്റെ ഭാഗമാണ്. കല്ലിട്ട് ഒന്നുരണ്ട് ആഴ്ചയ്ക്കകം ഉദ്യോഗസ്ഥരെത്തി എത്ര സ്ഥലമെടുക്കുമെന്നും നഷ്ടപരിഹാരം എത്രയെന്നും മറ്റും വിശദീകരിക്കും. സാമൂഹികാഘാത പഠനത്തിനു ശേഷമേ അന്തിമ അലൈൻമെന്റാകൂ – മന്ത്രി പറഞ്ഞു.

English Summary: Chief Minister Pinarayi Vijayan against silver line protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com