മെഡിസെപ് മേയിലേക്ക് മാറ്റി
Mail This Article
തിരുവനന്തപുരം ∙ സൗജന്യ ചികിത്സ ലഭ്യമാക്കേണ്ട ആശുപത്രികളുടെ പട്ടിക പൂർത്തിയാകാത്തതിനാൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് ആരംഭിക്കുന്നത് മേയിലേക്ക് മാറ്റി. തിരുവനന്തപുരം ജില്ലയിലെ ഏതാനും വൻകിട ആശുപത്രികൾ പദ്ധതിയിൽ ചേരാൻ വിട്ടുനിൽക്കുന്നതാണ് ഇപ്പോഴത്തെ തടസ്സം. ഇൻഷുറൻസ് കമ്പനിക്കു കൈമാറിയ 11 ലക്ഷം പേരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഡേറ്റയിൽ ആവശ്യമായ തിരുത്തൽ വരുത്തുന്നതും തുടരുകയാണ്.
പദ്ധതിക്കു വേണ്ടി മാത്രം പ്രത്യേക സോഫ്റ്റ്‌വെയറും പണിപ്പുരയിലാണ്. ഇവയെല്ലാം പൂർത്തിയാക്കാൻ ഒരു മാസം കൂടി വേണ്ടി വരുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ വിളിച്ച യോഗത്തിൽ ഇൻഷുറൻസ് കമ്പനി അറിയിച്ചു. തിരുവനന്തപുരത്തെ 4 വൻകിട ആശുപത്രികളാണ് പദ്ധതിയിൽ സഹകരിക്കാതെ നിൽക്കുന്നതെന്നു യോഗത്തിൽ പരാതി ഉയർന്നു.
തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലും ആശുപത്രികളുടെ പട്ടിക പൂർത്തിയായി. വിവിധ ചികിത്സകൾക്കായി സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കുകൾ കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തലസ്ഥാനത്തെ ഈ ആശുപത്രികൾ പദ്ധതിയിൽ ചേരാതെ വിട്ടുനിൽക്കുന്നത്. മേയിൽ ശമ്പളത്തിൽ നിന്നും പെൻഷനിൽ നിന്നും 500 രൂപ വീതം ഇൻഷുറൻസ് പ്രീമിയം തുകയായി ഇൗടാക്കും.
English Summary: Medisep postponed