ADVERTISEMENT

തിരുവനന്തപുരം∙ ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച നിയമഭേദഗതി ഓർഡിനൻസ് ഉൾപ്പെടെ കാലഹരണപ്പെടുന്ന ഓർഡിനൻസുകൾ വീണ്ടും ഇറക്കാൻ ഇന്നു രാവിലെ ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചേക്കും. ഈ ഓർഡിനൻസുകളുടെ കാലാവധി വെള്ളിയാഴ്ചയോടെ അവസാനിക്കുന്നതിനാൽ ഇന്നു മന്ത്രിസഭ പരിഗണിക്കാതെ നിവൃത്തിയില്ല. ലോകായുക്ത ഓർഡിനൻസിനോടു വിയോജിപ്പുള്ള സിപിഐയുടെ മന്ത്രിമാർ യോഗത്തിൽ സ്വീകരിക്കുന്ന നിലപാട് ശ്രദ്ധേയമാവും.

ബസ് നിരക്കു വർധന, മദ്യനയം എന്നിവയും മൂന്നരയ്ക്കു ചേരുന്ന എൽഡിഎഫ് യോഗം ചർച്ച ചെയ്യാനാണു സാധ്യത. എൽഡിഎഫ് അംഗീകരിച്ച ശേഷമേ സർക്കാർ തീരുമാനം ഉണ്ടാകൂ. മദ്യനയം ഇന്ന് എൽഡിഎഫ് അംഗീകരിച്ചാൽ അടുത്തയാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ വരും. ബസ് നിരക്കു വർധന എൽഡിഎഫ് അംഗീകരിച്ചാൽ മന്ത്രിസഭയിൽ വയ്ക്കാതെ തന്നെ സർക്കാരിനു തീരുമാനിക്കാം.

ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച ഓർഡിനൻസ് ഇറക്കാൻ ആദ്യം മന്ത്രിസഭ തീരുമാനിച്ചപ്പോൾ സിപിഐ മന്ത്രിമാർ എതിർക്കാതിരുന്നത് അവരുടെ പാർട്ടിക്കുള്ളിൽ വിമർശനത്തിനു വഴിയൊരുക്കിയിരുന്നു. ഭേദഗതിയോടു സിപിഐക്കുള്ള അതൃപ്തി ആഴ്ചകൾക്കു ശേഷമാണ് അവരുടെ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ അറിയിച്ചത്.

ഐടി മേഖലയിലെ ജീവനക്കാർക്കായി മദ്യശാലകൾ ആരംഭിക്കണമെന്നത് ഉൾപ്പെടെ നിർദേശങ്ങളടങ്ങിയ മദ്യനയമാണ് എൽഡിഎഫ് ചർച്ച ചെയ്യുക. സൗകര്യമുള്ള സ്ഥലങ്ങളിൽ ജനങ്ങളെ ബാധിക്കാത്ത തരത്തിൽ പുതിയ മദ്യഷാപ്പുകൾ ആരംഭിക്കുക, ബാർ, ക്ലബ് ലൈസൻസ് ഫീസ് ചെറിയ തോതിൽ ഉയർത്തുക, കള്ളു ചെത്തി ശേഖരിക്കുന്നതു മുതൽ ഷാപ്പുകളിലെ വിൽപന വരെ നിരീക്ഷിക്കാൻ ട്രാക്ക് ആൻഡ് ട്രെയ്സ് സംവിധാനം നടപ്പാക്കുക തുടങ്ങിയ നിർദേശങ്ങൾ കരടു നയത്തിലുണ്ട്.

English Summary: Kerala government cabinet meeting today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com