ലൈസൻസ് ഉണ്ടെങ്കിലും ഡിസ്റ്റിലറികൾ പ്രവർത്തിക്കുന്നില്ല; ബ്ലെൻഡിങ് യൂണിറ്റ് മാത്രം
Mail This Article
തിരുവനന്തപുരം ∙ കൂടുതൽ ഡിസ്റ്റിലറികൾക്കും ബ്രൂവറികൾക്കും ലൈസൻസ് നൽകാൻ സർക്കാർ തീരുമാനിച്ചെങ്കിലും നിലവിൽ ലൈസൻസുള്ള ഡിസ്റ്റിലറികൾ പോലും കേരളത്തിൽ പ്രവർത്തിക്കുന്നില്ല. സ്വന്തമായി സ്പിരിറ്റ് ഉൽപാദിപ്പിച്ചു മദ്യം നിർമിക്കാൻ 8 ഡിസ്റ്റിലറികൾക്കു ലൈസൻസുണ്ട്. എന്നാൽ ഇവ പുറമേ നിന്നു സ്പിരിറ്റ് എത്തിച്ച് മദ്യം നിർമിക്കുന്ന ബ്ലെൻഡിങ് യൂണിറ്റുകളായി മാത്രമാണു പ്രവർത്തിക്കുന്നത്. 10 ബ്ലെൻഡിങ് യൂണിറ്റുകൾ വേറെയുമുണ്ട്. 3 ബ്രൂവറി ലൈസൻസുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും പ്രവർത്തിക്കുന്നതു പാലക്കാട്ടെ ഒരെണ്ണം മാത്രം.
ഇന്നലെ അവസാനിച്ച സാമ്പത്തികവർഷം 25 ബാർ ലൈസൻസുകളാണു പുതിയതായി അനുവദിച്ചത്. ബാറിലേക്കു മാറാനുള്ള ബീയർ പാർലറുകളുടെ അപേക്ഷകളാണു കൂടുതൽ പരിഗണിച്ചത്. ത്രീ സ്റ്റാറിനു മുകളിലുള്ള ഹോട്ടലുകൾക്കു ബാർ ലൈസൻസ് നൽകുമെന്നു മദ്യനയത്തിൽ ആവർത്തിച്ചതിനാൽ കൂടുതൽ ബീയർ പാർലറുകൾ ബാറുകളാകാൻ സാധ്യതയുണ്ട്. ഹോട്ടലുകളുടെ ക്ലാസിഫിക്കേഷനു കേന്ദ്ര ടൂറിസം മന്ത്രാലയം നടത്തുന്ന പരിശോധന ഓഗസ്റ്റോടെ പൂർത്തിയാകും. അതിനുശേഷം കൂടുതൽ ബീയർ പാർലറുകൾ ബാർ ലൈസൻസിനായി രംഗത്തുവരും.
Content Highlight: Distillery licence