സ്വാശ്രയ മെഡിക്കൽ പഠനം മുടങ്ങാതിരിക്കാൻ സർക്കാർ ഇടപെടണം: സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ കേരളത്തിൽ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ വിദ്യാർഥികളുടെ പഠനം പാതിവഴിയിലാകാതിരിക്കാൻ സർക്കാർ തലത്തിൽ നടപടിക്കു സുപ്രീം കോടതിയുടെ നിർദേശം. മെഡിക്കൽ കോളജുകൾ ആരംഭിക്കാൻ സർക്കാർ എസെൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകേണ്ട ഘട്ടത്തിൽ മാനേജുമെന്റുകളിൽനിന്നു പ്രത്യേക ഫണ്ട് രൂപീകരിക്കുന്നതും ഇതിനായി നിയമനിർമാണം നടത്തുന്നതും പരിഗണിക്കാൻ കേരള സർക്കാരിനോടു കോടതി നിർദേശിച്ചു.
കോളജുകൾ അടച്ചുപൂട്ടുന്നതിനാലോ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാലോ പഠനം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്നും ജഡ്ജിമാരായ യു.യു.ലളിത്, എസ്.രവീന്ദ്ര ഭട്ട്, പി.എസ്.നരസിംഹ എന്നിവരുൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.
പാലക്കാട് ചെർപ്പുളശേരി കേരള മെഡിക്കൽ കോളജിലെ 5 വിദ്യാർഥികൾ രണ്ടാം വർഷം കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളജിലേക്കു മാറിയതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഫീസ് വിദ്യാർഥികൾ കേരള മെഡിക്കൽ കോളജിൽ നൽകിയിരുന്നു. പുതുതായി ചേർന്ന കെഎംസിടി കോളജും ഫീസ് ആവശ്യപ്പെട്ടു.
രണ്ടിടത്തു ഫീസ് നൽകേണ്ട അവസ്ഥ ചൂണ്ടിക്കാട്ടി വിദ്യാർഥികൾ നൽകിയ ഹർജിയിൽ കേരള ഹൈക്കോടതി അനുകൂല വിധി നൽകി. കേരള മെഡിക്കൽ കോളജിൽനിന്നു ഫീസ് ഈടാക്കി നൽകാനും ഇല്ലെങ്കിൽ സർക്കാർ പണം നൽകണമെന്നും വിധിയിലുണ്ടായിരുന്നു. ഇതിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. സർക്കാർ ഫീസ് മടക്കി നൽകുന്നതിലെ പ്രായോഗിക തടസ്സം അഭിഭാഷകർ ചൂണ്ടിക്കാട്ടിയെങ്കിലും ഇതംഗീകരിക്കാതെ സുപ്രീം കോടതി ഹർജി തള്ളി.
Content Highlight: Medical Education