അധ്യാപികയോട് അപമര്യാദ: ഡിപിഐയോട് മന്ത്രി വിശദീകരണം തേടി
Mail This Article
തിരുവനന്തപുരം ∙ ഫോണിൽ വിളിച്ച പ്രീ പ്രൈമറി അധ്യാപികയോട് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ അപമര്യാദയായി സംസാരിച്ച സംഭവത്തിൽ മന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബുവിനോടു റിപ്പോർട്ട് തേടി. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനാണു നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്നു മന്ത്രി പറഞ്ഞു.
‘ഇത് അംഗീകരിക്കാനാകില്ല. ഇതുപോലുള്ള അനുഭവം ഏതെങ്കിലും ഓഫിസിൽ നിന്നുണ്ടായാൽ രേഖാമൂലമോ മന്ത്രിയുടെ ഓഫിസിൽ വിളിച്ചോ പരാതി നൽകാൻ മടിക്കരുത്. കർശനമായ നടപടിയുണ്ടാകും.’– മന്ത്രി വ്യക്തമാക്കി.
സർക്കാർ ഓഫിസുകളിലേക്കു വിളിക്കുന്നവരോട് അനുഭാവത്തോടെ ഇടപെടണമെന്നാണു നിർദേശമെന്നും അതിനു വിരുദ്ധമായി പെരുമാറുന്നത് ആരായാലും നടപടിയുണ്ടാകുമെന്നും പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷും വ്യക്തമാക്കി.
മുടങ്ങിക്കിടക്കുന്ന ഓണറേറിയം എന്നു ലഭിക്കുമെന്നറിയാൻ വിളിച്ച അധ്യാപികയോട് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ പ്രീ പ്രൈമറി വിഭാഗം സൂപ്രണ്ടും ഉദ്യോഗസ്ഥയുമാണു പരിഹസിച്ചും കയർത്തും സംസാരിച്ചത്. മനോരമ റിപ്പോർട്ടിലൂടെ ഈ സംഭാഷണം പുറത്തായതു വിവാദം സൃഷ്ടിച്ചിരുന്നു.
English Summary: Minister seeks clarification from DPI for misbehaving with teacher