മുല്ലപ്പെരിയാർ മേൽനോട്ടസമിതിയിൽ ഓരോ സാങ്കേതിക വിദഗ്ധർ കൂടി
Mail This Article
തിരുവനന്തപുരം ∙ സുപ്രീം കോടതി നിർദേശ പ്രകാരം മുല്ലപ്പെരിയാർ മേൽനോട്ട സമിതിയിലേക്ക് കേരളത്തിന്റെയും തമിഴ്നാടിന്റെയും പ്രതിനിധികളായി സാങ്കേതിക വിദഗ്ധരെ കൂടി നിയോഗിച്ചു. ഇറിഗേഷൻ ആൻഡ് അഡ്മിനിസ്ട്രേഷൻ ചീഫ് എൻജിനീയർ അലക്സ് വർഗീസാണ് കേരളത്തിന്റെ പ്രതിനിധി. സമിതി യോഗം അടുത്തയാഴ്ച ചേരും.
തമിഴ്നാടിന്റെ പ്രതിനിധി കാവേരി ടെക്നിക്കൽ സെൽ ചെയർമാൻ ആർ.സുബ്രഹ്മണ്യമാണ്. നിലവിലെ 3 അംഗ മേൽനോട്ട സമിതി കേരളവും തമിഴ്നാടും ഓരോ സാങ്കേതിക വിദഗ്ധനെ കൂടി നിയോഗിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ പുനഃസംഘടിപ്പിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. ജലകമ്മിഷൻ അംഗം കൂടിയായ ഗുൽഷൻ രാജാണ് ചെയർമാൻ. ജലവിഭവ വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസ് ആണ് നിലവിലെ കേരളത്തിന്റെ അംഗം. തമിഴ്നാടിനെ പ്രതിനിധീകരിക്കുന്നത് പൊതുമരാമത്ത് വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി സന്ദീപ് സക്‌സേന.
അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്തണമെന്ന ആവശ്യമാവും പുനഃസംഘടിപ്പിച്ച മേൽനോട്ടസമിതിയുടെ ആദ്യ യോഗത്തിൽ കേരളം മുഖ്യമായി ഉന്നയിക്കുക. മുല്ലപ്പെരിയാർ കേസ് അടുത്ത മാസം 11ന് കോടതി പരിഗണിക്കും.
English Summary: Technical expert in Mullaperiyar Committee