വൻ സുരക്ഷാവീഴ്ച; സിപിഎമ്മിനെ വെട്ടിലാക്കി പ്രാദേശിക നേതാക്കളുടെ പ്രതികരണം
Mail This Article
തലശ്ശേരി ∙ പുന്നോലിലെ സിപിഎം പ്രവർത്തകൻ കോരമ്പേത്ത് ഹൗസിൽ കെ.ഹരിദാസനെ (54) കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ നിജിൽദാസ് മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു വിളിപ്പാടകലെ ഒളിവിൽ താമസിച്ചത് വൻ സുരക്ഷാവീഴ്ച. പ്രതിക്കു താമസിക്കാൻ വീട് വിട്ടുനൽകിയ കുടുംബത്തിന്റെ സിപിഎം ബന്ധവും വിവാദമായി.
മുഖ്യമന്ത്രി സ്ഥലത്തില്ലെങ്കിൽപോലും സദാ പൊലീസ് കാവലുള്ള പ്രദേശമാണിത്. മുഖ്യമന്ത്രിയുടെ വീടിനു മുന്നിൽ സ്ഥിരം പൊലീസ് സാന്നിധ്യവുമുണ്ട്. നൈറ്റ് പട്രോളിങ്ങും പതിവ്. ഇത്രയൊക്കെയുണ്ടായിട്ടും 6 ദിവസം എങ്ങനെ നിജിൽദാസ് ഇവിടെ ഒളിവിൽ കഴിഞ്ഞെന്ന ചോദ്യമാണ് ഉയരുന്നത്. അറസ്റ്റിനെ തുടർന്ന് വീട് അടിച്ചു തകർക്കപ്പെട്ടതും ബോംബേറു നടന്നതും പൊലീസിന്റെ വീഴ്ചയായി. പ്രതി താമസിച്ചിരുന്ന വീടിന് അടുത്തു തന്നെയാണ് പിണറായി സ്റ്റേഷനിലെ ഒരു എസ്ഐ വാടകയ്ക്ക് താമസിച്ചിരുന്നത്. മുഖ്യമന്ത്രി പാണ്ട്യാലമുക്കിലെ വീട്ടിൽ കുടുംബ സമേതം 16 വരെ ഉണ്ടായിരുന്നു. അദ്ദേഹം തിരുവനന്തപുരത്തേക്കു പോയതിന്റെ പിറ്റേന്നാണ് പ്രതി ഇവിടെയെത്തിയത്.
ഒളിവിൽ കഴിയാൻ വീട് വിട്ടുനൽകിയെന്ന കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ അണ്ടലൂർ കാവിനു സമീപം നന്ദനത്തിൽ പി.രേഷ്മ (42)യ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കൊലക്കേസ് പ്രതിയാണ് നിജിൽ ദാസ് എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇയാൾക്ക് ഒളിവിൽ താമസിക്കാൻ വീട് വിട്ടു നൽകിയതെന്നാണ് ന്യൂമാഹി പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. നിജിൽദാസ് റിമാൻഡിലാണ്. പ്രതിക്ക് താമസിക്കാൻ വാടക വീട് നൽകിയവർ സിപിഎമ്മുമായി സഹകരിച്ചു വന്നിരുന്നവരാണെന്ന പാർട്ടി പ്രാദേശിക നേതാക്കളുടെ പ്രതികരണം സിപിഎമ്മിനു തിരിച്ചടിയായി.
English Summary: High security lapse in murder case accused staying near chief minister house