തിരുവനന്തപുരം ∙ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ചോദ്യക്കടലാസിനു പകരം ഉത്തരസൂചിക തന്നെ നൽകി കേരള സർവകലാശാല ചരിത്രം സൃഷ്ടിച്ചതായി പരാതി. ഉത്തരസൂചിക കിട്ടിയതോടെ എല്ലാ ഉത്തരവും ശരിയായി പകർത്തി എഴുതി വിദ്യാർഥികൾ ഉത്തരക്കടലാസ് ഇൻവിജിലേറ്റർക്ക് കൈമാറി സ്ഥലംവിട്ടു. പിന്നീട് മൂല്യനിർണയ സമയത്താണ് അബദ്ധം മനസ്സിലായത്.
കേരള സർവകലാശാല കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്‌സി ഇലക്ട്രോണിക്സ് പരീക്ഷയ്ക്കാണ് ചോദ്യക്കടലാസിനു പകരം ഉത്തരസൂചിക നൽകിയത്. കോവിഡ് കാലത്തോടനുബന്ധിച്ചു നടത്തിയ സ്പെഷൽ പരീക്ഷ ആയതിനാൽ കുറച്ചു പേർ മാത്രമേ എഴുതിയുള്ളു. സിഗ്നൽസ് ആൻഡ് സിസ്റ്റംസ് എന്ന പേപ്പർ എഴുതിയവർക്കാണ് ഈ ‘ഭാഗ്യം’ ലഭിച്ചത്.
പരീക്ഷ കൺട്രോളറുടെ ഓഫിസിൽ സംഭവിച്ച ഗുരുതരവീഴ്ചയാണ് കാരണമെന്ന് അറിയുന്നു. ഓഫിസിൽ നിന്നു ചോദ്യക്കടലാസിനു പകരം ഉത്തരസൂചിക അച്ചടിച്ചു നൽകുകയായിരുന്നു. ഇതുവരെ സർവകലാശാല ഈ പരീക്ഷ റദ്ദാക്കുകയോ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
English Summary: Kerala University distribute answer key instead of question paper