ADVERTISEMENT

ന്യൂഡൽഹി ∙ കഴിഞ്ഞ ക്രിസ്മസിനു തെളിച്ച നക്ഷത്രം ജന്തർ മന്തർ റോഡിലെ രണ്ടാം നമ്പർ വീട്ടിൽനിന്ന് ഇപ്പോഴും അഴിച്ചിട്ടില്ല. ഇക്കാലമത്രയും കോൺഗ്രസ് പാർട്ടിക്കു വഴികാട്ടിയായിനിന്ന എ.കെ.ആന്റണിയെന്ന താരം ഇന്നുച്ചയ്ക്കു ഡൽഹിയിലെ ഔദ്യോഗിക വസതിയിൽനിന്നു കേരളത്തിലെ സ്വന്തം വീട്ടിലേക്കു മടങ്ങും.

ഇന്നലെ മാധ്യമപ്രവർത്തകരോടു ഡൽഹി കാലവും കോൺഗ്രസ് ജീവിതവും ഓർത്തു സംസാരിക്കുമ്പോൾ ഇടയ്ക്ക് ആന്റണിയുടെ കണ്ണൊന്നു നിറഞ്ഞു.

ഡൽഹിയിലെ സജീവ രാഷ്ട്രീയം മതിയാക്കി വസതിയൊഴിയുന്ന തിരക്കിലും പതിവുകൾക്കു മാറ്റമില്ല. യോഗയും ട്രെഡ്മില്ലിലെ നടത്തവും പത്രവായനയും രാവിലെ കഴിഞ്ഞു. സോണിയ ഗാന്ധി ഉൾപ്പെടെ നേതാക്കളെ തലേന്നു നേരിട്ടു കണ്ടു യാത്ര പറഞ്ഞതിനാൽ ഇന്നലെ പൂർണമായും വീട്ടിലായിരുന്നു. ഉച്ചയ്ക്കു മാധ്യമസുഹൃത്തുക്കളെ വീട്ടിലേക്കു വിളിച്ചു.

പഠനം പോലും പാതിയിൽ നിർത്തേണ്ടി വരുമോയെന്നു ശങ്കിച്ച കാലത്തു നിന്നു സ്വപ്നം കാണാൻ കഴിയാത്ത ഉയരത്തോളം വളർത്തിയ പാർട്ടിക്കും ജനങ്ങൾക്കും ഗാന്ധി കുടുംബത്തിനും പലവട്ടം നന്ദി പറഞ്ഞു: ‘‘എന്നെപ്പോലെ അവസരങ്ങൾ ലഭിച്ചവർ വേറെയില്ല. ആരും ഇറക്കിവിട്ടിട്ടില്ല. ഉൾവിളി കൊണ്ടാണ് പിൻവാങ്ങൽ.’’

ഇനി സജീവരാഷ്ട്രീയത്തിൽ ഇല്ലെന്നു തീർത്തുപറഞ്ഞു. കാരണം ചോദിച്ചപ്പോൾ പഴയ ആന്റണിയല്ലല്ലോ, ഏതു മനുഷ്യനും വേഗം കുറയുമെന്നും വലിയ തിരക്കുകളും പ്രവർത്തക സമിതിയിലേതുൾപ്പെടെ പദവികളും ഇനി ആഗ്രഹമില്ലെന്നും മറുപടി.

നാട്ടിലെ പരിപാടികളെക്കുറിച്ച് തികഞ്ഞ അച്ചടക്കത്തോടെ പാർട്ടിയുടെ അച്ചടക്ക സമിതി ചെയർമാൻ പറഞ്ഞു: ‘തിരുവനന്തപുരം തന്നെയാകും പ്രവർത്തന കേന്ദ്രം. പാർട്ടി അനുവദിക്കുന്ന കാലം വരെ പ്രവർത്തകരെ കാണാൻ ഇന്ദിര ഭവനിൽ മുറി ഉണ്ടാകും. അവിടെയും കോൺഗ്രസിനു ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രവർത്തനവും ഉണ്ടാകില്ല. ബാക്കി കാര്യങ്ങൾ സഹപ്രവർത്തകരുമായി ആലോചിച്ചു ചെയ്യും.’

കെ. കരുണാകരൻ ഇല്ലാത്ത കേരളത്തിലേക്കാണല്ലോ മടങ്ങിച്ചെല്ലുന്നതെന്നു ചോദിച്ചപ്പോൾ ‘‘അഭിപ്രായഭിന്നത ഉള്ളപ്പോൾ പോലും പാർട്ടിക്കു വേണ്ടി ഒന്നായവരാണു ഞങ്ങൾ’’ എന്നു മറുപടി. ഐക്യമുന്നണിയെ സമർഥമായി നയിച്ച നേതാവാണു കരുണാകരനെന്നും അദ്ദേഹത്തിന്റെ ശൂന്യത പാർട്ടിയിൽ എപ്പോഴും അനുഭവപ്പെടുമെന്നും പറഞ്ഞു. ചാരായ നിരോധന തീരുമാനത്തെക്കുറിച്ചും ആത്മവിശ്വാസത്തോടെ മറുപടി: ‘‘അവയൊന്നും തെറ്റിയില്ലെന്നു മാത്രമല്ല, ശരിയായിരുന്നുവെന്ന് പിന്നാലെ വന്ന എൽഡിഎഫ് സർക്കാർ ബോധ്യപ്പെടുത്തി.’’ മകന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇങ്ങനെയായിരുന്നു മറുപടി: ‘‘വീട്ടിൽ എല്ലാവർക്കും അവരവരുടേതായ സ്വാതന്ത്ര്യമുണ്ട്. ഇഷ്ടാനുസരണം തീരുമാനമെടുക്കാം.’’

ഇന്നു നാട്ടിലേക്കു പോകുമ്പോൾ ഭാര്യ എലിസബത്തും ഇളയമകന്‍ അജിത്തും ആന്റണിയെ അനുഗമിക്കും. കോൺഗ്രസ് ഐടി സെല്ലിന്റെ ഭാഗമായ മൂത്തമകൻ അനിൽ ആന്റണി തൽക്കാലം ഡൽഹിയിൽ തുടരും.

English Summary: AK Antony returns to Kerala 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com