ശസ്ത്രക്രിയകൾക്ക് ശേഷം വിശ്രമം, നെഞ്ചുവേദന; ഓർമയായി മലയോര മേഖലയുടെ പ്രിയ ഡോക്ടർ
Mail This Article
കാഞ്ഞിരപ്പള്ളി ∙ രണ്ടു രോഗികൾക്കു ശസ്ത്രക്രിയ നടത്തിയ ശേഷം ഒപി വിഭാഗത്തിലെ ഡ്യൂട്ടിക്ക് ഒരുങ്ങുന്നതിനിടെ ഡോക്ടർ കുഴഞ്ഞുവീണു മരിച്ചു. കടമപ്പുഴ ആശുപത്രിയിൽ 39 വർഷമായി സേവനം ചെയ്യുന്ന സർജറി വിഭാഗം മേധാവി മണ്ണാർക്കയം കോക്കാട്ട് ഡോ. ജോപ്പൻ കെ.ജോൺ (73) ആണ് ഹൃദയാഘാതത്തെത്തുടർന്നു മരിച്ചത്.
ഇന്നലെ രാവിലെ ആശുപത്രിയിലെത്തിയ ഡോക്ടർ 8.30 മുതൽ 12.30 വരെ ഓപ്പറേഷൻ തിയറ്ററിലായിരുന്നു. ഉച്ചയ്ക്കു ശേഷമുള്ള ഒപി ഡ്യൂട്ടിക്കു മുൻപായി വിശ്രമിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടു.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നടത്തിയ പരിശോധനയിൽ ഇസിജിയിൽ വ്യതിയാനം കണ്ടതോടെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തെ ആശുപത്രിയിലേക്കു പോകാൻ തയാറെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: ആലപ്പുഴ ചാവടിയിൽ കുടുംബാംഗം മീന. മക്കൾ: നിത (ഫാഷൻ ഡിസൈനർ ബെംഗളൂരു), ജോൺ ജെ.കോക്കാട്ട് (ബെംഗളൂരു), ജോസി (ബെംഗളൂരു). മരുമക്കൾ: കുര്യൻ സിറിയക് മാപ്പിളപ്പറമ്പിൽ (ഗോദ്റെജ്), മാപ്ലപറമ്പിൽ, രശ്മി ഏബ്രഹാം വടക്കേൽ (എബിബി), ടീനു ട്രീസ് തോമസ് ഓവേലിൽ (ഇൻഫോസിസ്).
മലയോര മേഖലയുടെ പ്രിയ ഡോക്ടറെന്നാണ് ജോപ്പൻ ഡോക്ടർ അറിയപ്പെട്ടിരുന്നത്. ചെമ്മലമറ്റം കോക്കാട്ട് പരേതരായ ജോൺ ജെ.കോക്കാട്ടിന്റെയും ഏലിക്കുട്ടി ജോണിന്റെയും മൂത്ത മകനാണ്.
ബാംഗ്ലൂർ സെന്റ് ജോൺസ് മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസും തുടർന്ന് സർജറിയിൽ ബിരുദാനന്തര ബിരുദവും നേടി. വീട്ടിൽ ചികിത്സ തേടി എത്തുന്ന നിർധന രോഗികളോട് ഫീസ് വാങ്ങിയിരുന്നില്ല. ഐഎംഎ സംസ്ഥാന പ്രവർത്തക സമിതിയംഗം, സർജൻസ് ക്ലബ് ഭാരവാഹി, റോട്ടറി ക്ലബ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
English Summary: Dr. Joppan K. John passes away