വൈനിന്റെ പേരിൽ മുഖ്യമന്ത്രി അധിക്ഷേപിച്ചത് ഞങ്ങൾ മറക്കില്ല: മാർ പാംപ്ലാനി
Mail This Article
ഉളിക്കൽ (കണ്ണൂർ) ∙ മദ്യനയം പ്രഖ്യാപിക്കുമ്പോൾ കത്തോലിക്കാ സഭയെ പരിഹസിക്കാനെന്നതു പോലെ മുഖ്യമന്ത്രി പിണറായി വിജയൻ ‘പള്ളീലച്ചന്മാർക്ക് വൈൻ നിർമിക്കാൻ അനുവാദം ഞങ്ങൾ കൊടുക്കുന്നുണ്ട്’ എന്നു പറഞ്ഞതു മറന്നിട്ടില്ലെന്നു തലശ്ശേരി അതിരൂപതാ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. കെസിബിസി മദ്യ വിരുദ്ധ സമിതി സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായിക്ക് അത് ലഹരിയുള്ള മദ്യമാണെങ്കിൽ ഞങ്ങൾക്കത് യേശുവിന്റെ തിരുരക്തത്തിന്റെ പ്രതീകമാണെന്നും ആ തിരുരക്തത്തെ ചാരിനിർത്തിക്കൊണ്ടാണ് താങ്കൾ കേരളത്തിൽ മദ്യപ്പുഴ ഒഴുക്കാൻ ശ്രമിക്കുന്നതെന്നത് അങ്ങേയറ്റം ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുമെന്നു പറഞ്ഞ് അധികാരത്തിൽ വന്ന പിണറായി സർക്കാർ കേരളത്തിൽ മദ്യപ്പുഴ ഒഴുക്കുകയാണെന്നും ആരോപിച്ചു. സർക്കാരിനോ മുന്നണിക്കോ മദ്യത്തിന്റെ ലഭ്യത കുറയ്ക്കാൻ ആത്മാർഥതയുണ്ടെങ്കിൽ അധികാരത്തിലേറി 6 വർഷം കൊണ്ട് മദ്യശാലകൾ പത്തിരട്ടിയാക്കിയത് റദ്ദു ചെയ്ത് ജനങ്ങളോട് മാപ്പു പറയണമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയർമാൻ ബിഷപ് യൂഹാനോൻ മാർ തിയഡോഷ്യസ് അധ്യക്ഷത വഹിച്ചു. തലശ്ശേരി ആർച്ച്ബിഷപ് ഇമെരിറ്റസ് മാർ ജോർജ് ഞറളക്കാട്ട്, സംസ്ഥാന ജനറൽ സെക്രട്ടറി ഫാ.ജോൺ അരീക്കൽ, കേരള മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ജനറൽ കൺവീനർ ഈയ്യച്ചേരി കുഞ്ഞികൃഷ്ണൻ, മോൺ.തോമസ് തൈത്തോട്ടം, ആന്റണി മേൽവട്ടം, തങ്കച്ചൻ കൊല്ലക്കൊമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
English Summary: Bishop against chief minister's statement