പീഡനക്കേസ്: ഹാജരാകാൻ വിജയ് ബാബുവിന് പൊലീസിന്റെ നോട്ടിസ്
Mail This Article
കൊച്ചി ∙ പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടു നടനും നിർമാതാവുമായ വിജയ് ബാബുവിനു പൊലീസ് നോട്ടിസ് നൽകി. സ്ഥലത്തില്ലാത്ത വിജയ് ബാബുവിന് ഇ മെയിൽ വഴിയാണു നോട്ടിസ് നൽകിയത്. വിജയ് ബാബുവിന്റെ അഭാവത്തിൽ ഭാര്യയ്ക്കു നോട്ടിസ് കൈമാറിയിട്ടുണ്ട്.
ക്രിമിനൽ ശിക്ഷാ നിയമം 41എ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകാൻ ആവശ്യപ്പെട്ടാണു നോട്ടിസ് നൽകിയത്. ഇ മെയിലിനോടു പ്രതികരിച്ച വിജയ് ബാബു ഹാജരാകാൻ കൂടുതൽ സമയം തേടിയിട്ടുണ്ടെന്നാണു സൂചന. നോട്ടിസ് ലഭിച്ച കാര്യം വിജയ് ബാബുവിനെ അറിയിക്കാമെന്നു ഭാര്യയും പൊലീസിനെ അറിയിച്ചു.
അതേ സമയം, വിജയ് ബാബു ഹാജരാകാത്ത പശ്ചാത്തലത്തിൽ മറ്റു വഴികൾ തേടാനാണു പൊലീസ് ആലോചിക്കുന്നത്. വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കാനുള്ള നടപടികൾ ക്രൈംബ്രാഞ്ച് മുഖേന പൊലീസ് സ്വീകരിക്കുന്നുണ്ട്. ദുബായിലുള്ള വിജയ് ബാബുവിനെ അവിടെയെത്തി കസ്റ്റഡിയിലെടുക്കുന്ന കാര്യം പരിഗണനയിലുണ്ടെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ നിയമോപദേശം തേടിയ ശേഷമേ പൊലീസ് നടപടികൾ സ്വീകരിക്കൂ.
English Summary: Police sents notice to Vijay Babu