ADVERTISEMENT

കൊച്ചി ∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ എട്ടാം പ്രതി ദിലീപ് ശ്രമിച്ചതിന്റെ തെളിവുകളുണ്ടെങ്കിൽ ഹാജരാക്കാൻ വിചാരണക്കോടതി നിർദേശിച്ചു. ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ ഹർജിയുടെ വാദത്തിനിടയിലാണു കൂടുതൽ തെളിവുകൾ ഹാജരാക്കാൻ വിചാരണക്കോടതി ജഡ്ജി ഹണി എം.വർഗീസ് നിർദേശിച്ചത്.

ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ 2020ൽ പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷ വിചാരണക്കോടതി തള്ളിയിരുന്നു. അതേ ഹർജി വീണ്ടും സമർപ്പിക്കാനുള്ള പുതിയ സാഹചര്യം എന്താണെന്നു വ്യക്തമാക്കാൻ കോടതി നിർദേശിച്ചു. നിഗമനങ്ങളുടെ അടിസ്ഥാനത്തിലല്ല, മുന്നിൽ പരിഗണനയ്ക്ക് എത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ കോടതികൾക്കു തീരുമാനങ്ങൾ എടുക്കാൻ കഴിയുകയുള്ളുവെന്നു കോടതി ചൂണ്ടിക്കാട്ടി.

നടിയെ പീഡിപ്പിച്ച കേസിൽ സ്വയം നീതിനിർവഹണം നടത്താനുള്ള സമാന്തര സംവിധാനമുണ്ടാക്കാനാണു പ്രതികൾ ശ്രമിക്കുന്നതെന്ന ഗുരുതര ആരോപണം ഒരുഘട്ടത്തിൽ പ്രോസിക്യൂഷൻ ഉന്നയിച്ചു. ഈ പരാമർശത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. സമാന്തര നീതിനിർവഹണ സംവിധാനം സാധ്യമല്ലെന്നും കോടതികളെ അപകീർത്തിപ്പെടുത്തുന്ന പരാമർശം പാടില്ലെന്നും നിർദേശിച്ചു.

കേസിൽ ഇന്നലെ പ്രതിഭാഗം വാദം ഉന്നയിക്കാതിരുന്നിട്ടും പ്രോസിക്യൂഷനും വിചാരണക്കോടതിയും തമ്മിലുണ്ടായ വാദം നാലു മണിക്കൂർ നീണ്ടു. കേസിൽ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ മുന്നോട്ടുവച്ച വാദങ്ങൾക്കെതിരെ വിചാരണക്കോടതി തന്നെ മറുചോദ്യങ്ങൾ ഉന്നയിച്ചതോടെ രാവിലെ 11 മണിക്കു തുടങ്ങിയ നടപടികൾ ഉച്ചയ്ക്കു 3 മണിവരെ നീണ്ടു. പ്രോസിക്യൂഷൻ മുഴുവൻ തെളിവുകളും ഹാജരാക്കിയ ശേഷം മാത്രം വാദം നടത്താമെന്നു പ്രതിഭാഗം അഭിഭാഷകൻ അറിയിച്ചു. 19നു കേസ് വീണ്ടും പരിഗണിക്കും.

കുടുംബാംഗങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നു: കോടതി

കേസിന്റെ വിചാരണ നടപടികളുടെ ഭാഗമായി പുറത്തുവരുന്ന വിവാദങ്ങളിലേക്കു സ്വന്തം കുടുംബാംഗങ്ങളും വലിച്ചിഴയ്ക്കപ്പെടുന്നതിലുള്ള അതൃപ്തി വിചാരണക്കോടതി തുറന്ന കോടതിയിൽ തന്നെ പ്രകടിപ്പിച്ചു.

‘‘കോടതിയുടെ പിതാവും ഭർത്താവും ചർച്ചകൾക്കു വിഷയമാകുന്നു. 12 വയസ്സു മാത്രം പ്രായമുള്ള മകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഈ കസേരയുടെ അന്തസ്സും ഉത്തരവാദിത്തവും അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവിടെ ഇരിക്കുന്നത്.’’ വാദങ്ങൾക്കിടയിൽ ഒരുഘട്ടത്തിൽ വിചാരണക്കോടതി ജഡ്ജി ഹണി എം.വർഗീസ് ഇങ്ങനെ പ്രതികരിച്ചു. വിചാരണക്കോടതി സ്വാധീനത്തിനു വഴങ്ങിയെന്ന വാദം പ്രോസിക്യൂഷനില്ലെന്നും കോടതി ജീവനക്കാർ സ്വാധീനിക്കപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു.

Content Highlight: Malayalam actress attack case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com