ADVERTISEMENT

മൈസൂരു ∙ നിലമ്പൂരിൽ തടവിൽ പീഡനത്തിനിരയാക്കി കൊന്നു പുഴയിലെറിഞ്ഞ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് സ്വന്തനാടിന് ഒരു തേങ്ങലാണിപ്പോൾ. മൈസൂരു  പട്ടണത്തിനടുത്ത് വസന്തനഗരയിലെ ബോഗാഡി ചേരിയിലെ രണ്ടു മുറികളുള്ള വീടാണു ഷാബാ ഷരീഫിന്റേത്. അടുത്തടുത്തു കൊച്ചുകൂരകളിൽ നൂറുകണക്കിനു കുടുംബങ്ങൾ.   

‘‘പാവമായിരുന്നു. ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. എല്ലാവർക്കും ഉപകാരിയായിരുന്നു. 9 മക്കളുള്ള കുടുംബം കഴിഞ്ഞിരുന്നത് ഒറ്റമൂലി ചികിത്സയിലൂടെ ലഭിക്കുന്ന വരുമാനത്തിലൂടെയാണ്. ഇങ്ങനെയൊരു ഗതിവന്നല്ലോ’’- ഷാബാ ഷരീഫിന്റെ വീടിനു മുന്നിൽ തടിച്ചുകൂടിയ അയൽവാസികൾ വിലപിക്കുന്നു.

2019 ഓഗസ്റ്റിലാണ് ഷാബാ ഷരീഫിനെ ഷൈബിൻ തട്ടിക്കൊണ്ടുപോകുന്നത്. ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി മൈസൂരുവിലെ അലനഹള്ളി പൊലീസ് സ്റ്റേഷനിൽ പലതവണ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ലെന്ന് ഭാര്യ ജബീൻ താജ് പറയുന്നു. മൈസൂരുവിലെ ലോഡ്ജിൽ കഴിയുന്ന മലയാളിക്ക് ചികിത്സ വേണമെന്ന് ആവശ്യപ്പെട്ട് ബൈക്കിൽ എത്തിയ ആളാണ് ഷരീഫിനെ കൂട്ടിക്കൊണ്ടുപോയത്. മൊബൈൽ ഫോൺ എടുക്കാതെയാണ് അദ്ദേഹം പോയത്. മൃതദേഹമെങ്കിലും തിരിച്ചുകിട്ടിയാൽ മതിയായിരുന്നു- ജബീൻ താജ് പറ‍ഞ്ഞു. 

മാധ്യമങ്ങളുടെ തിരക്ക് കൂടിയതോടെ ഷാബാ ഷരീഫിന്റെ കുടുംബം വീടുപൂട്ടി എങ്ങോട്ടോ മാറി. കേസ് കേരളാ പൊലീസാണ് അന്വേഷിക്കുന്നതെന്നും മറ്റു വിവരങ്ങളൊന്നും നൽകാനില്ലെന്നുമാണ് കർണാടക പൊലീസിന്റെ നിലപാട്. പുറത്തു നിന്നെത്തുന്നവരെ വീടിന്റെ പരിസരത്തേക്കു കയറ്റി വിടാതെ അയൽവാസികളായ ചെറുപ്പക്കാർ ചേരിക്കു കാവൽ നിൽക്കുന്നു.  

നിലമ്പൂരിൽ നിന്നുള്ള പൊലീസ് സംഘം മൈസൂരുവിലെത്തി ഷരീഫിന്റെ കുടുംബത്തിന്റെ മൊഴിയെടുത്തു. മൈസൂരുവിലെ ലോഡ്ജിൽ വൈദ്യനെ കാത്ത് ഷൈബിൻ ഉണ്ടായിരുന്നുവെന്നാണു പൊലീസ് പറയുന്നത്. കുറെയേറെ ചോദ്യം ചെയ്തിട്ടും മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം കിട്ടാതായതോടെ വൈദ്യനുമായി കർണാടകയിൽനിന്നു കടക്കുകയായിരുന്നു.

Content Highlight: Shaba Sherif Murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com