മണിച്ചന്റെ മോചനം വൈകുന്നതിൽ സുപ്രീം കോടതിക്ക് അതൃപ്തി
Mail This Article
ന്യൂഡൽഹി ∙ കല്ലുവാതുക്കൽ വിഷമദ്യദുരന്ത കേസിൽ ജയിലിൽ കഴിയുന്ന മണിച്ചന്റെ മോചനം വൈകുന്നതിൽ സംസ്ഥാന സർക്കാരിനു സുപ്രീം കോടതിയുടെ വിമർശനം. ഇനിയും കാലതാമസമുണ്ടായാൽ മണിച്ചനു ജാമ്യം അനുവദിച്ച് ഇടക്കാല ഉത്തരവിറക്കുമെന്നു കോടതി മുന്നറിയിപ്പു നൽകി.
വിഷയം ഉത്തരവാദപ്പെട്ട ഭരണഘടനാ സ്ഥാപനത്തിന്റെ പരിഗണനയിലാണെന്നും സമയം അനുവദിക്കണമെന്നുമാണു സർക്കാർ അറിയിച്ചത്. ഈ ആവശ്യം തള്ളിയ ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച്, ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ നിർദേശിച്ചു. ഹർജി 19നു വീണ്ടും പരിഗണിക്കും.
കല്ലുവാതുക്കൽ കേസിൽ 20 വർഷമായി ജയിലിൽ കഴിയുന്ന മണിച്ചനെ മോചിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കോടതി സർക്കാരിനു 3 മാസത്തെ സമയം അനുവദിച്ചിരുന്നു. അപേക്ഷ ജയിൽ ഉപദേശക സമിതിയിലാണ്. തീരുമാനം വൈകുന്നതു ചൂണ്ടിക്കാട്ടി ഭാര്യയാണ് കോടതിയെ സമീപിച്ചത്. കേസ് വേനലവധിക്കുശേഷം പരിഗണിക്കാനായി മാറ്റണമെന്നു സർക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി സമ്മതിച്ചില്ല. ജയിൽ ഉപദേശക സമിതിയുടെ തീരുമാനം വൈകുന്നതു വിശദീകരിക്കാൻ നിർദേശിച്ചു.
ഗവർണറുടെ തീരുമാനം ഇന്നുണ്ടായേക്കും
തിരുവനന്തപുരം ∙ ദീർഘകാലമായി ജയിലിൽ കഴിഞ്ഞതിനാൽ മണിച്ചൻ ഉൾപ്പെടെ 33 പേരെ മോചിപ്പിക്കണമെന്ന ശുപാർശ മൂന്നാഴ്ചയായി ഗവർണറുടെ അനുമതി കാത്തിരിക്കുകയാണ്. ഗവർണർ ഇന്നു രാജ്ഭവനിൽ തിരിച്ചെത്തിയ ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. കേസിലെ കൂട്ടുപ്രതികളും മണിച്ചന്റെ സഹോദരൻമാരുമായ മണികണ്ഠൻ (കൊച്ചനി), വിനോദ് കുമാർ എന്നിവരെ സുപ്രീം കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ ഡിസംബറിൽ വിട്ടയച്ചിരുന്നു.
സംസ്ഥാന ജയിൽ ഉപദേശക സമിതിയാണ് ദീർഘകാലമായി തടവിൽ കഴിയുന്ന 67 പേരുടെ മോചനത്തിനു ശുപാർശ ചെയ്തത്. ഇക്കൂട്ടത്തിലാണ് 21 വർഷമായി ജയിലിലുള്ള മണിച്ചനും ഉൾപ്പെട്ടത്. സൂക്ഷ്മ പരിശോധനയ്ക്കു ശേഷം ചീഫ് സെക്രട്ടറി സമർപ്പിച്ച ഇവരിൽ 33 പേരുടെ പട്ടിക ഏപ്രിൽ 20ന് മന്ത്രിസഭ അംഗീകരിച്ച് ഗവർണറുടെ അനുമതിക്ക് അയച്ചു.
Content Highlights: Kalluvathukkal Hooch tragegy, Manichan