‘തർക്കത്തിനിടെ മർദിച്ചു; വടംവലി താരത്തിന്റെ മരണത്തിൽ ഷൈബിന്റെ പങ്ക് അന്വേഷിക്കണം’
Mail This Article
ബത്തേരി ∙ ദൊട്ടപ്പൻകുളം സ്വദേശി ദീപേഷിനെ കർണാടകയിലെ കുട്ടയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, മൈസൂരിലെ നാട്ടുവൈദ്യന്റെ കൊലപാതകത്തിൽ അറസ്റ്റിലായ ഷൈബിൻ അഷ്റഫിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ പൊലീസിൽ പരാതി നൽകി. വടംവലി മത്സരത്തെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ഷൈബിൻ അഷ്റഫിന്റെ സംഘാംഗങ്ങൾ വർഷങ്ങൾക്കു മുൻപ് ദീപേഷിനെ മർദിച്ചിരുന്നു.
2020 മാർച്ച് 4നാണ് പുതിയവീട്ടിൽ ദീപേഷിനെ കുട്ടയിലെ എസ്റ്റേറ്റ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്‍ചാത്തലത്തിലാണ് ദീപേഷിന്റെ ഭാര്യ ജിസ പി. ജോസ്, മാതാവ് കനകം, സഹോദരൻ ദിലീപ്കുമാർ എന്നിവർ മരണത്തിലെ ദൂരൂഹത നീക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ജിസ. പി. ജോസ് ഇക്കാര്യമാവശ്യപ്പെട്ട് ഇന്നലെ ബത്തേരി പൊലീസിൽ പരാതിയും നൽകി.
തിരിച്ചടവു തെറ്റിയ വാഹനങ്ങൾ പിടിച്ചെടുക്കുന്ന സംഘത്തിലായിരുന്നു ദീപേഷ്. 7 വർഷം മുൻപാണ് ഷൈബിന്റെ സംഘാംഗങ്ങളുമായുണ്ടായ തർക്കത്തെത്തുടർന്ന് ദീപേഷിനെ തട്ടിക്കൊണ്ടു പോയി കയ്യും കാലും തല്ലിയൊടിച്ച് കൊളഗപ്പാറയിലെ കാപ്പിത്തോട്ടത്തിൽ വലിച്ചെറിഞ്ഞത്. സംഭവം കേസാവുകയും ഹൈക്കോടതി വരെ എത്തുകയും ചെയ്തിരുന്നു. എറണാകുളത്ത് നടന്ന ചർച്ചകളിലാണ് ഒടുവിൽ ഒത്തു തീർന്നത്. ഇതിൽ ഷൈബിനും ദീപേഷിന്റെ ഭാര്യാപിതാവും ചില പൊലീസുകാരും അഭിഭാഷകരും പങ്കെടുത്തിരുന്നു. 25 ലക്ഷത്തിനാണ് ചർച്ച നടന്നതെങ്കിലും 5 ലക്ഷം മാത്രമാണ് ദീപേഷിന് ലഭിച്ചതെന്നാണറിവ്.
English Summary: Dipesh death case investigation