ഒരേ വീട്ടിൽ ഒന്നിലധികം റേഷൻ കാർഡ്; നിർദേശം നടപ്പായില്ല
Mail This Article
പാലക്കാട്∙ ഒരേ വീട്ടിൽ താമസിക്കുന്ന വ്യത്യസ്ത കുടുംബങ്ങൾക്കു പ്രത്യേക റേഷൻ കാർഡ് അനുവദിക്കാമെന്ന പൊതുവിതരണ വകുപ്പിന്റെ നിർദേശം നടപ്പാകുന്നില്ല. റേഷൻ കാർഡ് അനുവദിക്കാത്തതു മൂലം പലർക്കും ലൈഫ് മിഷനിൽ വീട്, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നില്ല.
രണ്ടും മൂന്നും കുടുംബങ്ങൾ താമസിക്കുന്ന തറവാടുകൾ സംസ്ഥാനത്തുണ്ട്. ഇവർ വീടിന് അപേക്ഷ നൽകുമ്പോഴാണു തറവാടിന്റെ നമ്പരിൽ റേഷൻ കാർഡ് നിലവിലുള്ളതിനാൽ പുതിയത് അനുവദിക്കില്ലെന്ന് അറിയിക്കുക. സർക്കാരിന്റെ ക്ഷേമപദ്ധതികൾ പലതും ഒരു വീട്ടു നമ്പരിന് ഒന്ന് എന്ന രീതിയിൽ നൽകുന്നതാണ്.
ഇത്തരത്തിൽ പരാതികൾ വ്യാപകമായതോടെയാണ്, ഒരേ വീട്ടിൽ താമസിക്കുന്ന ഒന്നിലധികം കുടുംബങ്ങൾ ഭക്ഷണമോ താമസസ്ഥലമോ പങ്കുവയ്ക്കുന്നില്ലെങ്കിൽ റേഷൻ കാർഡ് അനുവദിക്കാമെന്നു സർക്കാർ നിർദേശിച്ചത്. അപേക്ഷ താലൂക്ക് സപ്ലൈ ഓഫിസറെ ബോധ്യപ്പെടുത്തിയാൽ മതി. താലൂക്ക് സപ്ലൈ ഓഫിസർ അന്വേഷണം നടത്തി റേഷൻ കാർഡിന് അനുമതി നൽകാമെന്നാണു വ്യവസ്ഥ. ദുരുപയോഗം തടയണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. എന്നാൽ പരിശോധന നടത്താതെ പല സപ്ലൈ ഓഫിസുകളും അപേക്ഷ നിരസിക്കുകയാണെന്നാണു പരാതി.
Content Highlight: Ration Card