സെൽഫി എടുക്കുമ്പോൾ ട്രെയിൻ തട്ടി പുഴയിൽ വീണു മരിച്ചു
Mail This Article
ഫറോക്ക് ∙ റെയിൽവേ പാലത്തിൽ നിന്നു സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി പുഴയിൽ വീണു വിദ്യാർഥിനി മരിച്ചു. കരുവൻതിരുത്തി കളത്തിങ്ങൽ അൽഫത്താഹിന്റെ മകൾ നഫാഅത്ത് ഫത്താഹ് (16) ആണു മരിച്ചത്. ഒപ്പമുണ്ടായ സുഹൃത്ത് പെരിങ്ങാവ് പട്ടായത്തിൽ പി.പി.മുഹമ്മദ് ഹിഷാമിനെ (16) പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് ഒന്നിനാണ് അപകടം. റെയിൽ പാലത്തിലൂടെ നടന്നുപോയി സെൽഫി എടുക്കുന്നതിനിടെ കോയമ്പത്തൂർ–മംഗളൂരു പാസഞ്ചർ ട്രെയിനാണ് തട്ടിയത്. ആഘാതത്തിൽ നഫാഅത്ത് ഫത്താഹ് പുഴയിലേക്കും ഹിഷാം പാളത്തിലേക്കും വീണു. കാലിനും കൈക്കും സാരമായ പരുക്കേറ്റ ഹിഷാമിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ബേപ്പൂർ പൊലീസിന്റെ നേതൃത്വത്തിൽ ചാലിയാറിൽ തിരച്ചിൽ നടത്തുന്നതിനിടെ ബിസി റോഡിലെ യാർഡിന് സമീപത്താണ് നഫാഅത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
ഫാറൂഖ് കോളജ് ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ എസ്എസ്എൽസി വിദ്യാർഥിനിയാണ്. കബറടക്കം ഇന്ന് ഉച്ചയ്ക്ക് കരുവൻതിരുത്തി വലിയ ജുമുഅത്ത് പള്ളിയിൽ. ഉമ്മ: നസീമ. സഹോദരി: നസീഅത്ത് ഫത്താഹ്.
English Summary: Student hit by train, dies