ADVERTISEMENT

കൊച്ചി ∙ ട്വന്റി20 ചീഫ് കോഓർഡിനേറ്റർ സാബു എം.ജേക്കബിനെ പരോക്ഷമായി പരിഹസിച്ച് കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജിൻ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പ് മണിക്കൂറുകൾക്കകം പിൻവലിച്ചു. സിപിഎം നേതൃത്വം ഇടപെട്ടതിനെ തുടർന്നാണു ശ്രീനിജിൻ പോസ്റ്റ് പിൻവലിച്ചത് എന്നാണു വിവരം. ട്വന്റി20 നേതൃത്വവുമായി രമ്യതയിൽ‍ എത്താനുള്ള സിപിഎം ശ്രമത്തിനിടെയാണ് ശ്രീനിജിന്റെ പോസ്റ്റ്. 

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ട്വന്റി20യോടു സിപിഎം വോട്ടു തേടുന്നതിനു മുൻപേ ശ്രീനിജിൻ ഉൾപ്പെടെയുള്ളവർ തങ്ങളോടു മാപ്പു പറയണമെന്ന സാബുവിന്റെ പരാമർശത്തിനാണു സിപിഎം എംഎൽഎ സമൂഹമാധ്യമത്തിലൂടെ മറുപടി നൽകിയത്. ‘ആരുടെ കയ്യിലെങ്കിലും കുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണേ... ഒരാൾക്കു കൊടുക്കാനാണ്’ എന്നായിരുന്നു പോസ്റ്റ്. തന്റെ കയ്യിൽ തൃക്കാക്കരയുടെ മാപ്പ് ഉണ്ടെന്നും വേണമെങ്കിൽ 31 ന് (തിരഞ്ഞെടുപ്പു ദിവസം) ശ്രീനിജിനു കൊടുക്കാം എന്നുമായിരുന്നു സാബുവിന്റെ മറുപടി. 

ശ്രീനിജിന്റെ നിലപാടിനോടുള്ള പാർട്ടിയുടെ വിയോജിപ്പ് മന്ത്രി പി.രാജീവിന്റെ പ്രതികരണത്തിലും വ്യക്തമായി. ‘ആരെങ്കിലും എന്തെങ്കിലും പറയുന്നതല്ല പാർട്ടിയുടെ നിലപാട്. ട്വന്റി20യുടെ ഉൾപ്പെടെ വോട്ടുകൾ എൽഡിഎഫിനു ലഭിക്കും’. – അദ്ദേഹം പറഞ്ഞു. 

തന്റെ ഉടമസ്ഥതയിലുള്ള കിറ്റെക്സ് ഗാർമെന്റ്സിൽ നടത്തിയ പരിശോധനകളിൽ എന്താണു കണ്ടെത്തിയതെന്നു സർക്കാർ പരസ്യപ്പെടുത്തണമെന്ന് സാബു ആവശ്യപ്പെട്ടിരുന്നു. കിറ്റെക്സിനെതിരായ നടപടികളുടെ പേരിൽ ശ്രീനിജൻ മാപ്പു പറയണമെന്നും സാബു ആവശ്യപ്പെട്ടിരുന്നു. 

8 സ്ഥാനാർഥികൾ; ചിഹ്നങ്ങളായി

കാക്കനാട് ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ 8 പേർ മത്സര രംഗത്ത്. പത്രിക പിൻവലിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചു. സ്ഥാനാർഥികളും പാർട്ടിയും ചിഹ്നവും: ഉമ തോമസ് (കോൺഗ്രസ്–കൈ), ഡോ.ജോ ജോസഫ് (സിപിഎം–ചുറ്റിക അരിവാൾ നക്ഷത്രം), എ.എൻ.രാധാകൃഷ്ണൻ (ബിജെപി–താമര), അനിൽ നായർ (സ്വത.–ബാറ്ററി ടോർച്ച്), ജോമോൻ ജോസഫ് സ്രാമ്പിക്കൽ (സ്വത.–കരിമ്പ് കർഷകൻ), സി.പി.ദിലീപ്നായർ (സ്വത.–ടെലിവിഷൻ), ബോസ്കോ കളമശേരി (സ്വത.–പൈനാപ്പിൾ), മൻമഥൻ (സ്വത.–ഓട്ടോറിക്ഷ). 

English Summary: Social media fight between Twenty20 and Kunnathunad mla P.V. Sreenijin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com