പണം ഇരട്ടിപ്പിച്ചു നൽകാമെന്നു വാഗ്ദാനം: 20 ലക്ഷം തട്ടിയ 4 പേർ അറസ്റ്റിൽ
Mail This Article
അടിമാലി ∙ നിക്ഷേപിച്ച തുക പത്തര മാസം കൊണ്ട് ഇരട്ടിപ്പിച്ചു നൽകാമെന്ന വാഗ്ദാനം നൽകി 20 ലക്ഷം തട്ടിയ പരാതിയിൽ 2 വനിതകൾ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ. അടിമാലി പാെളിഞ്ഞപാലം പുറപ്പാറയിൽ സരിത എൽദോസ് (29), കോട്ടയം കാണക്കാരി പട്ടിത്താനം ചെരുവിൽ ശ്യാമളകുമാരി പുഷ്കരൻ (സുജ - 55 ), ജയകുമാർ (42), വിമൽ പുഷ്കരൻ (29) എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
അടിമാലി, ഇരുനൂറേക്കർ മേഖലയിൽ 5 പേരിൽ നിന്നാണു സംഘം 20 ലക്ഷം തട്ടിയത്. ഓൺലൈൻ ആപ്പ് വഴിയാണ് നിക്ഷേപം നടത്തിയിരുന്നത്. തുടക്കത്തിൽ പണം നിക്ഷേപിച്ചവർക്ക് പത്തര മാസം കൊണ്ട് തുക ഇരട്ടിപ്പിച്ചു നൽകി നിക്ഷേപകരുടെ വിശ്വാസ്യത സംഘം ഉറപ്പാക്കി. അടിമാലിയിൽ ഓട്ടോഡ്രൈവർ കൂടിയായ സരിതയാണു തട്ടിപ്പു സംഘത്തിലെ പ്രധാന കണ്ണിയെന്നു പൊലീസ് പറഞ്ഞു.
ഇവരാണ് അടിമാലി മേഖലയിൽ നിന്നുള്ളവരിൽ നിന്നു പണം വാങ്ങി സംഘത്തിലെ മറ്റ് അംഗങ്ങൾക്ക് കൈമാറിയത്. സംഘത്തിലെ മറ്റ് 3 അംഗങ്ങൾ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്. ജയകുമാർ സമാനസ്വഭാവമുള്ള മറ്റു തട്ടിപ്പിലും പ്രതിയാണ്. ആർഭാട ജീവിതമായിരുന്നു ഇവരുടേത്.
പണം നിക്ഷേപിച്ചവർ വഞ്ചിതരായതോടെ 2 മാസം മുൻപ് അടിമാലി പൊലീസിൽ പരാതി നൽകി. എന്നാൽ, അടുത്തിടെ ഇടുക്കി സബ് ഡിവിഷനിൽ എഎസ്പിയായി നിയമിതനായ രാജ് പ്രസാദിന്റെ നിർദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എസ്ഐമാരായ അബ്ദുൽ ഖനി, ടി.പി.ജൂഡി, ടി.എം.നൗഷാദ് എഎസ്ഐ ടി.എം.അബ്ബാസ് എന്നിവരുടെ സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്.
English Summary: Four people arrested in money fraud case