ADVERTISEMENT

തിരുവനന്തപുരം∙ യുണീക് തണ്ടപ്പേർ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ വില്ലേജ് ഓഫിസുകളിലും ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കാനുള്ള ഉപകരണങ്ങൾ ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേർ നടപ്പാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആധാറുമായി ലിങ്ക് ചെയ്തുള്ള മൊബൈലിലൂടെ ലഭ്യമാകുന്ന ഒടിപി ഉപയോഗിച്ച് ഓൺലൈനായോ വില്ലേജ് ഓഫിസിൽ നേരിട്ടെത്തി വിരലടയാളം പതിപ്പിച്ചോ തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിക്കാം. 

ബന്ധപ്പെട്ട വില്ലേജ് ഓഫിസർ പരിശോധിച്ച് അംഗീകരിക്കുന്ന മുറയ്ക്ക് യുണീക് തണ്ടപ്പേർ ലഭിക്കും. റവന്യു ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം സോഫ്റ്റ്‌വെയറിൽ ഇതിനുള്ള മൊഡ്യൂൾ വികസിപ്പിച്ചു. ഭൂവുടമയ്ക്കു സംസ്ഥാനത്തെ ഏതു വില്ലേജിൽനിന്നും ഭൂമിയുടെയും അതുമായി ബന്ധപ്പെട്ട സേവനങ്ങളുടെയും വിവരങ്ങൾ ഒറ്റ തണ്ടപ്പേർ നമ്പറിൽ ലഭിക്കും. പരിധിയിൽക്കവിഞ്ഞ ഭൂമി ഒരാളുടെ കൈവശമുണ്ടെങ്കിൽ സർക്കാരിന് അതു കണ്ടെത്താനാകും. കർഷകർക്ക് വിള ഇൻഷുറൻസ്, കാർഷിക സബ്‌സിഡികൾ തുടങ്ങിയവ ലഭിക്കാൻ ഇതോടെ തടസ്സങ്ങളുണ്ടാകില്ല. 

ഭൂമി വിവരങ്ങളും നികുതി രസീതും ഡിജി ലോക്കറിൽ സൂക്ഷിക്കാനാകും. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വിവിധ വകുപ്പുകളുടെ എഴുനൂറോളം സേവനങ്ങൾ ഓൺലൈൻ ആക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.റവന്യു വകുപ്പിനു കീഴിലെ എല്ലാ സേവനങ്ങളും ഡിജിറ്റൽ ആക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഇതിനോടകം വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളെ ഇ-ജില്ലകളായി പ്രഖ്യാപിച്ചതായി ചടങ്ങിൽ അധ്യക്ഷനായ മന്ത്രി കെ.രാജൻ പറഞ്ഞു. 

സംസ്ഥാനത്തെ ആദ്യ യുണീക് തണ്ടപ്പേർ രസീത് മന്ത്രി ആന്റണി രാജു ഏറ്റുവാങ്ങി. മന്ത്രി വി.ശിവൻകുട്ടി, കൗൺസിലർ ജയചന്ദ്രൻ നായർ, റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, ലാൻഡ് റവന്യു കമ്മിഷണർ കെ.ബിജു, ജില്ലാ കലക്ടർ ഡോ. നവജ്യോത് ഖോസ, സബ് കലക്ടർ എം.എസ്.മാധവിക്കുട്ടി, ജില്ലാ വികസന കമ്മിഷണർ ഡോ.വിനയ് ഗോയൽ തുടങ്ങിയവർ പ്രസംഗിച്ചു.

Content Highlights: Land, Government of Kerala, Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com