ADVERTISEMENT

കൊച്ചി∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിൽ നടൻ ദിലീപിനെ പ്രതി ചേർക്കാതിരിക്കാൻ കേരള പൊലീസിലെ ഉന്നതനു 50 ലക്ഷം രൂപ കൈമാറിയതായുള്ള ഫോൺ സന്ദേശത്തിലെ ശബ്ദം തന്റേതല്ലെന്നു ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ജി.ശരത്. കേസിൽ അന്വേഷണ സംഘം സൈബർ ഫൊറൻസിക് പരിശോധനകൾ നടത്തിയ ഫോണുകളിലൊന്നിലാണു ഇതു സംബന്ധിച്ച ശബ്ദ സന്ദേശം റെക്കോർഡ് ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. അന്വേഷണ സംഘം നടൻ ദിലീപിനെ പ്രതിചേർത്ത 2017 ജൂലൈ 10നു ശേഷമുള്ള തീയതിയിലാണു ‘‘ 50 ലക്ഷം രൂപ കൊടുത്തതും വെറുതെയായി...’’ എന്ന സംഭാഷണ ശകലം ഫോണിൽ നിന്നു ലഭിച്ചത്.

അന്നു സർവീസിലുണ്ടായിരുന്ന ഒരു എസ്പിയോടാണ് ജി.ശരത്തെന്ന് ഇതുവരെ അന്വേഷണ സംഘം കരുതിയിരുന്നയാൾ ഇങ്ങനെ സംസാരിച്ചത്. സംഭാഷണത്തിൽ പങ്കാളിയായ എസ്പി സർവീസിൽ നിന്നു വിരമിച്ച ശേഷം അന്വേഷണ സംഘം അദ്ദേഹത്തിന്റെ മൊഴിയെടുത്തിരുന്നെങ്കിലും ഫോണിൽ വിളിച്ചു സംസാരിച്ചത് ആരാണെന്ന് ഓർക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ മൊഴി.

ശരത്തിനെ ഇന്നലെ വിശദമായി ചോദ്യം ചെയ്യും വരെ, 50 ലക്ഷം രൂപ പൊലീസ് ഉന്നതനു കൈമാറിയെന്ന് എസ്പിയോടു ഫോണിൽ പറഞ്ഞതു ശരത്താണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ധാരണ.

Content Highlight: Dileep case, Sarath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com