ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലകളിലും പോക്സോ കേസ് (കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസ്) അന്വേഷണത്തിനു പ്രത്യേക സംഘങ്ങൾ രൂപീകരിക്കാൻ തീരുമാനം. ഇതു സംബന്ധിച്ച വിശദ ശുപാർശ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് സർക്കാരിനു നൽകി. പോക്സോ കേസുകളുടെ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചിരുന്നു.

സിറ്റിയും റൂറലുമായി 20 പൊലീസ് ജില്ലകളാണു സംസ്ഥാനത്തുള്ളത്. എല്ലായിടത്തും ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ 19 വീതം ഉദ്യോഗസ്ഥരുടെ സംഘമാണു രൂപീകരിക്കുന്നത്. കേസുകൾ കുറവുള്ള 60 സ്റ്റേഷനുകളിൽ നിന്നു സ്റ്റേഷൻ ഹൗസ് ഓഫിസർമാരായ ഇൻസ്പെക്ടർമാരെ പിൻവലിച്ച് എസ്ഐമാരെ നിയമിക്കും. ഇവരെ പോക്സോ സംഘങ്ങളിൽ ഉൾപ്പെടുത്തും.

പോക്സോ സംഘങ്ങൾ രൂപീകരിക്കാൻ 2020 ൽ വിവിധ റാങ്കിൽ 1363 തസ്തിക സൃഷ്ടിക്കാൻ അന്നത്തെ ഡിജിപി ശുപാർശ നൽകിയിരുന്നു. ഇതു കനത്ത സാമ്പത്തിക ബാധ്യത വരുത്തുമെന്നതിനാൽ എണ്ണം കുറയ്ക്കാൻ സർക്കാർ നിർദേശിച്ചു. തുടർന്ന് 478 തസ്തികയ്ക്കു കഴിഞ്ഞ നവംബറിൽ ശുപാർശ നൽകി. അതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ആവശ്യത്തിന് അന്വേഷണ ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ പോക്സോ കേസ് അന്വേഷണം യഥാസമയം പൂർത്തിയാക്കാൻ  കഴിയുന്നില്ലെന്നു് ഡിജിപി യോഗത്തിൽ വ്യക്തമാക്കി.

തുടർന്ന് ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ധനം, നിയമം, സാമൂഹികനീതി സെക്രട്ടറിമാർ, ഡിജിപി എന്നിവരടങ്ങിയ ഉന്നതതല സമിതിയെ നിയോഗിച്ചു റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി നിർദേശിച്ചു. പുതിയ തസ്തിക സൃഷ്ടിക്കൽ പരമാവധി കുറച്ചു ശുപാർശ നൽകാൻ സമിതി ഡിജിപിയോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് ഇപ്പോൾ ഒരു ഡിവൈഎസ്പി, 3 ഇൻസ്പെക്ടർമാർ, 2 എസ്ഐമാർ, 2 എഎസ്ഐമാർ, 11 പൊലീസുകാർ എന്നിങ്ങനെ 19 പേർ വീതമുള്ള സംഘം രൂപീകരിക്കാൻ തീരുമാനിച്ചത്. ആകെ 20 പൊലീസ് ജില്ലകളിലായി 380 പേർ.20 ഡിവൈഎസ്പിമാരാണ് ആകെ വേണ്ടത്.

നിലവിലെ 16 നർകോട്ടിക്സ് ജില്ലാ ഡിവൈഎസ്പിമാരുടെ തസ്തിക നർകോട്ടിക്സ്–ലിംഗനീതി എന്നാക്കി പോക്സോ കേസ് അന്വേഷണച്ചുമതല നൽകും. 4 ഡിവൈഎസ്പി തസ്തിക പുതിയതായി സൃഷ്ടിക്കും. കേസുകൾ കുറവുള്ളിടത്തെ 60 ഇൻസ്പെക്ടർമാരെ ഇവിടെ നിയമിക്കുന്നതിനൊപ്പം എസ്ഐമാരുടേതടക്കം 300 തസ്തിക പുതിയതായി സൃഷ്ടിക്കണം. ഇതിനായി വർഷം 16.80 കോടി രൂപയുടെ ബാധ്യത സർക്കാരിന് ഉണ്ടാകും. 

അന്വേഷണത്തിൽ 953

സംസ്ഥാനത്തു നിലവിൽ 953 പോക്സോ കേസുകളാണ് അന്വേഷണത്തിലിരിക്കുന്നത്. പാലക്കാടാണ് കൂടുതൽ –107. തിരുവനന്തപുരം സിറ്റി–75, റൂറൽ–86, കൊല്ലം സിറ്റി–19, റൂറൽ–68, പത്തനംതിട്ട–53, ആലപ്പുഴ–50, കോട്ടയം–27, ഇടുക്കി–43, എറണാകുളം സിറ്റി–28, റൂറൽ–43, തൃശൂർ സിറ്റി–20, റൂറൽ–42, മലപ്പുറം–83, കോഴിക്കോട് സിറ്റി–92, റൂറൽ–34, വയനാട്–18, കണ്ണൂർ സിറ്റി–4, റൂറൽ–9, കാസർകോട് –40. ഇതിനു പുറമേ 12 കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിലുമാണ്.

English Summary: pocso case investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com