വൈദ്യുതി റെഗുലേറ്ററി കമ്മിഷനിലെ നിയമനം: ഫയൽ ഹാജരാക്കണമെന്ന് ഹൈക്കോടതി
Mail This Article
കൊച്ചി∙ കേരള ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ മെംബർ നിയമനത്തിനുള്ള സിലക്‌ഷൻ കമ്മിറ്റിയുടെ നടപടിക്രമങ്ങൾ വ്യക്തമാക്കുന്ന ഫയൽ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. റെഗുലേറ്ററി കമ്മിഷൻ ടെക്നിക്കൽ അംഗത്തിന്റെ നിയമന നടപടി ചോദ്യം ചെയ്യുന്ന ഹർജികളിലാണു ജസ്റ്റിസ് അമിത് റാവലിന്റെ നിർദേശം. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
കേരള ഹൈ ടെൻഷൻ ആൻഡ് എക്സ്ട്രാ ഹൈ ടെൻഷൻ ഇൻഡസ്ട്രിയൽ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷൻ, അപേക്ഷകരായ കൊച്ചി സ്വദേശി ജോർജി തോമസ്, ടി. ആർ. ഭുവനേന്ദ്ര പ്രസാദ് എന്നിവർ നൽകിയ ഹർജികളാണു കോടതിയിൽ. നിയമന നടപടികൾ പൂർത്തിയാക്കരുതെന്നു കോടതി നേരത്തേ ഇടക്കാല ഉത്തരവു നൽകിയിരുന്നു.
കെഎസ്ഇബിയിൽ നിന്നു ഡപ്യൂട്ടി ചീഫ് എൻജിനീയർ ആയി വിരമിച്ച ബി. പ്രദീപിനു പ്രത്യേക പരിഗണന നൽകിയിട്ടുണ്ടോ എന്നു കോടതി വാദത്തിനിടെ ചോദിച്ചു. 60 വയസ്സ് പിന്നിട്ടതിന്റെ പേരിലാണു തന്നെ ഒഴിവാക്കിയതെന്നു ഭുവനേന്ദ്ര പ്രസാദ് ആരോപിച്ചിരുന്നു. എന്നാൽ കാരണം അതല്ലെന്നും സർവീസിന്റെ അവസാന 3 വർഷത്തെ വാർഷിക കോൺഫിഡൻഷ്യൽ റിപ്പോർട്ട് ഹാജരാക്കാത്തതു കൊണ്ടാണെന്നും സർക്കാരിനു വേണ്ടി ഊർജ സെക്രട്ടറി വിശദീകരിച്ചു. അവസാന ലിസ്റ്റിൽ ഉൾപ്പെട്ട ബി. പ്രദീപും റിപ്പോർട്ട് ഹാജരാക്കിയിട്ടില്ലെന്നു ഹർജിക്കാരുടെ അഭിഭാഷകൻ ആരോപിച്ചു. തുടർന്നാണു പ്രദീപിന് പ്രത്യേക പരിഗണന നൽകിയിട്ടുണ്ടോ എന്നു കോടതി ചോദിച്ചത്.
വാർഷിക കോൺഫിഡൻഷ്യൽ റിപ്പോർട്ട് ലഭ്യമാക്കാതിരുന്ന 28 പേരുടെയും റിപ്പോർട്ട് സിലക്‌ഷൻ കമ്മിറ്റി തേടിയിരുന്നുവെന്നും അക്കാര്യത്തിൽ വിവേചനം ഇല്ലെന്നും ഭുവനേന്ദ്ര പ്രസാദിന്റെ ഹർജിയിൽ ഊർജ വകുപ്പ് സെക്രട്ടറി വിശദീകരിച്ചു. 95 അപേക്ഷകരിൽ നിന്ന് വാർഷിക കോൺഫിഡൻഷ്യൽ റിപ്പോർട്ടും വിജിലൻസ് ക്ലിയറയൻസും പരിഗണിച്ച് 17 പേരെയാണ് ഓൺലൈൻ ഇന്റർവ്യൂവിനു വിളിച്ചത്. അതിൽ നിന്ന് ബി. പ്രദീപ് ഉൾപ്പെടെ 5 പേരെ നേരിട്ടുള്ള ഇന്റർവ്യൂവിനു വിളിച്ചിട്ടുണ്ട്. നിയമനത്തിനു പ്രത്യേക നടപടിക്രമം നിയമത്തിൽ പറയുന്നില്ല. സിലക്ഷൻ കമ്മിറ്റിക്കു നിശ്ചയിക്കാം. നിയമിക്കപ്പെടുന്നവർക്കു പരമാവധി കാലാവധി കിട്ടാവുന്ന തരത്തിൽ 54–61 പ്രായപരിധി നിശ്ചയിച്ചതാണെന്നും ഊർജ സെക്രട്ടറി ജി. രാമനാഥ് വിശദീകരിച്ചു. ഇടക്കാല ഉത്തരവു നീക്കണമെന്നും ആവശ്യപ്പെട്ടു.
English Summary: High Court on Kerala Electricity Regulatory Commission