ADVERTISEMENT

തിരുവനന്തപുരം ∙ സിൽവർലൈൻ പദ്ധതിയുടെ പുതിയ രീതിയിലുള്ള സാമൂഹികാഘാത പഠനത്തിനായി പൊതു പ്രവർത്തന രീതി (സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ) തയാറാക്കുമെന്നു കെ റെയിൽ. ഡിജിപിഎസ് ഉപയോഗിച്ചുള്ള ജിയോ ടാഗിങ് രീതിയിൽ അതിർത്തി നിർണയിക്കുമ്പോൾ ഒരേ മാനദണ്ഡങ്ങൾ പാലിക്കുന്നതിനു വേണ്ടിയാണിത്. ഒരാഴ്ചയ്ക്കകം അതിർത്തി നിർണയവും സാമൂഹികാഘാത പഠനവും പുനരാരംഭിക്കാനാണു തീരുമാനം.

റവന്യു വകുപ്പിന്റെ ഉത്തരവിൽ കല്ലിനു പകരമായാണു ജിയോ ടാഗിങ് നിർദേശിച്ചതെങ്കിലും കല്ലിടരുതെന്നു പറഞ്ഞിട്ടില്ലെന്നു കെ– റെയിൽ എംഡി വി.അജിത് കുമാർ ആവർത്തിച്ചു. പഠനം നടത്തേണ്ട പൊതുസ്ഥലങ്ങളിൽ കല്ല് തന്നെ സ്ഥാപിക്കും. ഏതെങ്കിലും ഭൂവുടമകൾ കല്ല് വേണമെന്നാവശ്യപ്പെട്ടാൽ അവിടെയും കല്ലിടും. മറ്റിടങ്ങളിൽ മാത്രമാകും ജിയോ ടാഗിങ്. ഇക്കാര്യത്തിൽ കെ–റെയിലിന് അവ്യക്തതയില്ലെന്നും എംഡി പറഞ്ഞു.

20,000 കല്ലുകൾ വാങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും ആറായിരത്തിലധികം മാത്രമാണ് ഉപയോഗിച്ചത്. കല്ലിടലിനു ബദൽ മാർഗങ്ങൾ നിർദേശിച്ചതിനാൽ വൻതോതിൽ കല്ലുകൾ ബാക്കിയാകും. ഇവ ഭൂമിയേറ്റെടുക്കൽ സമയത്ത് ഉപയോഗിക്കാനാണു തീരുമാനം.

അതേസമയം, പദ്ധതിയെ എതിർക്കുകയും അനുകൂലിക്കുകയും ചെയ്യുന്ന വിദഗ്ധരെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്തു നടത്തിയ സംവാദത്തിന്റെ മാതൃകയിൽ മറ്റു ജില്ലകളിലും സംവാദവുമായി മുന്നോട്ടുപോകുമെന്നു കെ– റെയിൽ വ്യക്തമാക്കി. എറണാകുളത്ത് ഉപതിരഞ്ഞെടുപ്പു നടക്കുന്നതിനാൽ കോട്ടയമാണു പരിഗണനയിൽ.

English Summary: KRail about silverline project stone laying

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com