കുതിപ്പിൽ ഇടതുമുന്നണി, തൃപ്പൂണിത്തുറ ആശങ്ക
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന രാഷ്ട്രീയത്തിലെ ബലാബലം പ്രതിഫലിപ്പിച്ച തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്ക് കുതിപ്പ്. അതോടൊപ്പം തൃപ്പുണിത്തുറ നഗരസഭയിലെ ഫലം മുന്നണിയെ ആശങ്കയിലാക്കി. കൊച്ചി കോർപറേഷനിലെ ഒരു വാർഡ് നിലനിർത്തിയ ബിജെപി തൃപ്പൂണിത്തുറ നഗരസഭയിലെ 2 വാർഡുകൾ സിപിഎമ്മിൽ നിന്നു പിടിച്ചെടുത്തു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര ഉൾപ്പെടുന്ന എറണാകുളം ജില്ലയിൽ ജയം ആവർത്തിക്കാൻ കഴിയാത്തത് എൽഡിഎഫിൽ സമ്മിശ്ര പ്രതികരണങ്ങൾ സൃഷ്ടിച്ചു.
സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പു നടന്ന 42 വാർഡുകളിൽ ഒരു സ്വതന്ത്ര അടക്കം 24 സീറ്റുകളിലും ജയിച്ചത് എൽഡിഎഫിനും രണ്ടാം പിണറായി സർക്കാരിനും കൂടുതൽ ആത്മവിശ്വാസം നൽകും. സിൽവർ ലൈനിന്റെ പേരിൽ സമരങ്ങളും സംഘർഷങ്ങളും നടന്നു വന്നപ്പോഴാണ് ഉപതിരഞ്ഞെടുപ്പ് പ്രചാരണവും വോട്ടെടുപ്പും നടന്നത്. അപ്പോഴും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടം അവർക്ക് ആവർത്തിക്കാനായി. 7 സീറ്റുകൾ യുഡിഎഫിൽനിന്നു പിടിച്ചെടുക്കാനും സാധിച്ചു. എൽഡിഎഫിന്റെ 2 സീറ്റുകളാണ് യുഡിഎഫിന് തിരിച്ചു പിടിക്കാൻ സാധിച്ചത്.
കൊച്ചിയിലെയും തൃപ്പൂണിത്തുറയിലെയും നേട്ടം ബിജെപി ക്യാംപുകളിൽ ആഹ്ലാദം വിതച്ചു. ഈ നേട്ടം കെ.സുരേന്ദ്രന്റെ നേതൃത്വത്തിനും ആശ്വാസമായി. പഞ്ചായത്ത് മേഖലകളിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാകാതെ പോകുമ്പോഴും കോർപറേഷനുകളിലും നഗരസഭകളിലും മുന്നണികളെ ഞെട്ടിക്കുന്ന ജനവിധി സമ്പാദിക്കുന്ന രീതി ബിജെപി തുടരുന്നു. തൃപ്പൂണിത്തുറയിൽ 2 സീറ്റുകൾ ബിജെപിക്ക് അടിയറ വയ്ക്കേണ്ടി വന്നുവെന്നത് സിപിഎമ്മിനെ നോവിക്കും. ഇതിൽ ഒരു വാർഡിൽ കോൺഗ്രസിന്റെ വോട്ടുകൾ പാടേ ചോർന്നത് വോട്ടു കച്ചവട ആരോപണങ്ങൾക്ക് കാരണമായിട്ടുണ്ട്.
English Summary: Local body byelection result analysis