ഒരു ലീറ്റർ കള്ളിന് സർക്കാരിന് 2 രൂപ; കൈക്കൂലി 60 രൂപ
Mail This Article
പാലക്കാട് ∙ ഒരു ലീറ്റർ കള്ള് പാലക്കാട്ടുനിന്നു മറ്റു ജില്ലകളിലേക്കു കൊണ്ടുപോകാനുള്ള പെർമിറ്റ് പുതുക്കാൻ സർക്കാരിനു നൽകേണ്ട ഫീസ് 2 രൂപ മാത്രം. എന്നാൽ, കൈക്കൂലി ലീറ്ററിന് 60 രൂപയെന്നാണു വിജിലൻസ് റിപ്പോർട്ട്.
കാലങ്ങളായി ഒരു രൂപയായിരുന്ന സർക്കാർ ഫീസ് ഈ സാമ്പത്തിക വർഷമാണ് 2 രൂപയാക്കിയത്. ചിറ്റൂരിൽനിന്നു സംഭരിക്കുന്ന കള്ള് അതിർത്തി കടത്താനും പെർമിറ്റ് പുതുക്കാനുമാണു ചില ഒാഫിസുകളിൽ കൈക്കൂലി വാങ്ങുന്നത്. പാലക്കാട്ടെ 5 എക്സൈസ് ഒാഫിസുകളിലായാണു ലീറ്ററിനു 12 രൂപ വീതം 60 രൂപ വാങ്ങുന്നത്. ‘സന്തോഷപ്പണം’ എന്ന ഒാമനപ്പേരിലാണ് ഇടപാട്. ഒടുവിലത്തെ കണക്കനുസരിച്ചു ചിറ്റൂരിൽനിന്നു ദിവസം ശരാശരി 3.27 ലക്ഷം ലീറ്റർ കള്ളാണു മറ്റു ജില്ലകളിലേക്കു കൊണ്ടുപോകുന്നത്.
കള്ളുഷാപ്പുകൾ നടത്താനുമുണ്ട് കൈക്കൂലി. ഓരോ ഷാപ്പിനും സീസണിൽ 1000–1500 രൂപ എന്നാണു വിജിലൻസിനുള്ള വിവരം. കരാറെടുക്കുന്നവർ ഇത്രയും തുക ചെലവഴിച്ചിട്ടും കച്ചവടം ലാഭമാണ്. കള്ളിന് ഷാപ്പുകളിലെ വില പാലക്കാട്ട് ലീറ്ററിന് 100 രൂപയും മറ്റു ജില്ലകളിൽ 130 രൂപ വരെയുമാണ്.
സന്തോഷപ്പണത്തിൽ 30% ഉയർന്ന ഉദ്യോഗസ്ഥനുള്ള വിഹിതമാണ്. തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥന് 20%, തൊട്ടടുത്ത രണ്ടു നിരയ്ക്കു 10% വീതം. ശേഷിക്കുന്ന 30% ബാക്കിയുള്ളവർക്കു തുല്യമായി വീതിക്കും. ചിറ്റൂർ റേഞ്ച്, ചിറ്റൂർ സിഐ ഓഫിസ്, സ്പെഷൽ സ്ക്വാഡ്, ഇന്റലിജൻസിലെ ഒരു വിഭാഗം, ജില്ലാ ഒാഫിസ് എന്നിവയാണു വർഷങ്ങളായി ആരോപണത്തിന്റെ നിഴലിലുള്ളത്. വിജിലൻസ് ഡയറക്ടർക്കു നൽകിയ റിപ്പോർട്ടിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പാലക്കാട് ജില്ലാ ഒാഫിസിൽ വിതരണം ചെയ്യാൻ കൊണ്ടുവന്നതായി കരുതുന്ന 10.23 ലക്ഷം രൂപ, ഒരു ജീവനക്കാരനിൽനിന്നും രണ്ടു കരാറുകാരിൽ നിന്നുമായി വിജിലൻസ് പിടികൂടിയിരുന്നു. അതിനു മുൻപു അണക്കപ്പാറയിൽ വ്യാജക്കള്ള് ഉൽപാദനകേന്ദ്രം കണ്ടെത്തിയ സംഭവത്തിൽ ഡപ്യൂട്ടി കമ്മിഷണർ അടക്കം 13 പേരെ സസ്പെൻഡ് ചെയ്തിരുന്നു.
2 വർഷത്തിനിടെ, അണക്കപ്പാറ അടക്കം എക്സൈസിനു നാണക്കേടുണ്ടാക്കിയ കേസുകൾ കൂടുതലും പാലക്കാട് ജില്ലയിലാണു റിപ്പോർട്ട് ചെയ്തത്. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ 17 പേർ ഇതുവരെ സസ്പെൻഷനിലായി. സംസ്ഥാനത്തു കൂടുതൽ ഡിസ്റ്റിലറികളുള്ളതും കള്ള് ഉൽപാദിപ്പിക്കുന്നതും എക്സൈസ് ചെക് പോസ്റ്റുകളും ഉദ്യോഗസ്ഥരുമുള്ളതും പാലക്കാട് ജില്ലയിൽത്തന്നെയാണ്.
Content Highlights: Toddy, Government of Kerala