ADVERTISEMENT

തിരുവനന്തപുരം∙ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ മുൻ എംഎൽഎ പി.സി.ജോർജിന്റെ പ്രസംഗത്തിന്റെ സിഡികൾ 23നു കോടതിയിൽ മജിസ്ട്രേട്ട് പരിശോധിക്കും. ജോർജ് വിദ്വേഷ പ്രസംഗം നടത്തിയതിനു തെളിവായി പൊലീസ് കോടതിയിൽ സമർപ്പിച്ച 4 സിഡികൾ പ്രദർശിപ്പിക്കാൻ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി (2) ഉത്തരവു നൽകി. ഇതിനുള്ള സജ്ജീകരണമൊരുക്കാൻ സൈബർ സെൽ ഇൻസ്പെക്ടറോട് കോടതി നിർദേശിച്ചു.

ജനാധിപത്യരാജ്യത്തു ഭരണഘടന അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യം ഉപയോഗിച്ചാണ് പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതെന്നും മത വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്നും ജോർജിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തി എന്ന നിലയിലാണ് പ്രസംഗം നടത്തിയത്. അതിനെ മതവിദ്വേഷ പ്രസംഗമായി കണക്കാക്കാൻ കഴിയില്ല. ജോർജിന്റെ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ നൽകിയതിനു ശേഷമാണ് പാലാരിവട്ടത്തെ പ്രസംഗത്തിന്റെ പേരിൽ പൊലീസ് മറ്റൊരു കേസ് റജിസ്റ്റർ ചെയ്തത്.

എന്നാൽ ജോർജ് മത വിദ്വേഷ പ്രസംഗം നടത്തിയെന്നും ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഒരു മതത്തെ ആക്ഷേപിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ചു പ്രസംഗിച്ചതിന്റെ പേരിലാണു രണ്ടാമതും കേസ് എടുത്തത്. ഇതിന്റെ തെളിവു കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു ജോർജിന്റെ വിവാദ പ്രസംഗം. യുവജന സംഘടനകൾ പരാതി നൽകിയതിനെത്തുടർന്നു ജോർജിനെ ഈരാറ്റുപേട്ടയിലെ വസതിയിൽ നിന്നു നന്ദാവനം എആർ ക്യാംപിൽ കൊണ്ടുവന്ന ശേഷം മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കി. മജിസ്ട്രേട്ട് ജാമ്യം അനുവദിച്ചു. പൊലീസിന്റെ ഭാഗത്തെ വീഴ്ച കാരണമാണ് ജാമ്യം അനുവദിക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണു ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചത്.

English Summary: P.C. George hate speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com