ഷോക്കേറ്റ് രണ്ട് പൊലീസുകാർ മരിച്ച സംഭവം: കാട്ടുപന്നിക്ക് കെണി ഒരുക്കിയ സ്ഥലം ഉടമ അറസ്റ്റിൽ
Mail This Article
പാലക്കാട് ∙ കാട്ടുപന്നിയെ പിടികൂടാൻ സ്ഥാപിച്ച വൈദ്യുതിക്കമ്പിയിൽനിന്നു ഷോക്കേറ്റ് 2 പൊലീസ് ഉദ്യോഗസ്ഥർ മരിച്ച സംഭവത്തിൽ കെണിവച്ച സ്ഥലം ഉടമ അറസ്റ്റിൽ. മുട്ടിക്കുളങ്ങര തോട്ടക്കര വീട്ടിൽ സുരേഷ് (49) ആണ് അറസ്റ്റിലായത്.
സ്വയം ചുമന്നും കാർഷികാവശ്യത്തിനായി വളവും മറ്റും കൊണ്ടുപോകുന്ന ഒറ്റച്ചക്ര ഉന്തുവണ്ടിയിലിട്ടുമാണു മൃതദേഹങ്ങൾ സംഭവസ്ഥലത്തു നിന്ന് അരക്കിലോമീറ്റർ അകലെ എത്തിച്ചു പാടത്തു തള്ളിയതെന്നാണു പ്രതിയുടെ മൊഴി. 2016ൽ കാട്ടുപന്നിയെ വേട്ടയാടിയതിന് ഇയാൾക്കെതിരെ വനംവകുപ്പിന്റെ കേസ് നിലവിലുണ്ടെന്നു പൊലീസ് അറിയിച്ചു. മുട്ടിക്കുളങ്ങര കെഎപി 2 ബറ്റാലിയൻ ക്യാംപിലെ ഹവിൽദാർമാരായ എലവഞ്ചേരി കുമ്പളക്കോട് കുഞ്ഞുവീട്ടിൽ എം.അശോക്‌കുമാർ (35), തരൂർ അത്തിപ്പൊറ്റ കുണ്ടുപറമ്പ് വീട്ടിൽ മോഹൻദാസ് (36) എന്നിവരാണു ബുധനാഴ്ച രാത്രി ഷോക്കേറ്റു മരിച്ചത്.
മൃതദേഹം പാടത്തു തള്ളാൻ ഉപയോഗിച്ച ഉന്തുവണ്ടി, വൈദ്യുതി കണക്‌ഷൻ നൽകാൻ ഉപയോഗിച്ച വയർ എന്നിവ ഇയാളുടെ വീട്ടുപരിസരത്തു നിന്നു കണ്ടെത്തി. ഇവിടെ നിന്ന് ഒരു മതിലിനപ്പുറമാണു മുട്ടിക്കുളങ്ങര പൊലീസ് ക്യാംപ്. കാട്ടുപന്നിയെ ഷോക്കേൽപ്പിക്കാൻ കെട്ടിയ, മരക്കഷണത്തിൽ ചുറ്റിയ ഇരുമ്പുകമ്പികൾ മുട്ടിക്കുളങ്ങര പൊലീസ് ക്യാംപിലെ കുളത്തിൽ നിന്നു കണ്ടെടുത്തു.
സംഭവശേഷം പ്രതി തന്നെയാണ് ഇത് ക്യാംപിലെ കുളത്തിലേക്കു വലിച്ചെറിഞ്ഞത്. മതിലിനോടു ചേർന്നാണു കുളം. പൊലീസ് ക്യാംപിന്റെ ചുറ്റുമതിലിൽ നിന്ന് 200 മീറ്റർ അകലെ പാടശേഖരത്തിലാണു പൊലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
English Summary: Policemen death case