ദിലീപിന്റെ ആരോപണം: നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തി
Mail This Article
കൊച്ചി∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ജാമ്യം ലഭിക്കാൻ നെയ്യാറ്റിൻകര ബിഷപ്പിന്റെ സഹായം വാഗ്ദാനം ചെയ്തു സംവിധായകൻ പി.ബാലചന്ദ്രകുമാർ 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന നടൻ ദിലീപിന്റെ ആരോപണത്തിൽ അന്വേഷണ സംഘം നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസന്റ് സാമുവലിന്റെ മൊഴി രേഖപ്പെടുത്തി. ദിലീപിനു ജാമ്യം ലഭിക്കാൻ വേണ്ടി ഇടപെട്ടിട്ടില്ലെന്നു ബിഷപ് മൊഴി നൽകി. ഹൈക്കോടതി മുൻജഡ്ജി ജസ്റ്റിസ് സുനിൽ തോമസ് ശിഷ്യൻ ആണ്. അദ്ദേഹവുമായി ഇപ്പോഴും അടുപ്പം സൂക്ഷിക്കുന്നുണ്ട്. എന്നാൽ ഔദ്യോഗിക കാര്യങ്ങൾ പരസ്പരം ചർച്ച ചെയ്യാറില്ല. പി.ബാലചന്ദ്രകുമാറിനെ അറിയാമെങ്കിലും സൗഹൃദമില്ലെന്ന് ബിഷപ് മൊഴി നൽകിയതായാണു സൂചന.
കോട്ടയത്ത് എത്തിയ ബിഷപ്പിന്റെ സൗകര്യപ്രകാരം അവിടെയെത്തിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. ദിലീപിന്റെ ഇതേ ആരോപണത്തിൽ ആഴാകുളം ഐവിഡി സെമിനാരി നടത്തിപ്പുകാരനായ ഫാ. വിക്ടർ എവരിസ്റ്റസിന്റെ മൊഴി ക്രൈംബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഈ വൈദികൻ മുഖേനയാണു ബാലചന്ദ്രകുമാർ പണം ആവശ്യപ്പെട്ടതെന്നായിരുന്നു ദിലീപിന്റെ ആരോപണം. ബാലചന്ദ്രകുമാറിനൊപ്പം ദിലീപിന്റെ വീട്ടിൽ പോയിട്ടുണ്ടെങ്കിലും അതു പണം ചോദിക്കാനായിരുന്നില്ലെന്നു വൈദികനും മൊഴി നൽകിയിരുന്നു.
ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ച ഘട്ടത്തിൽ അന്നത്തെ ജഡ്ജിയുമായി വളരെ അടുപ്പമുള്ള നെയ്യാറ്റിൻകര ബിഷപ്പിനെ പരിചയമുണ്ടോയെന്നു ദിലീപിന്റെ സഹോദരി ഭർത്താവ് ടി.എൻ.സുരാജ് തന്നോടു തിരക്കിയതായി ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു.
English Summary: Dileep conspiracy case