നാടുവിട്ടത് അവഹേളനത്തിൽ മനംനൊന്തെന്ന് വനിതാ പൈലറ്റിന്റെ മൊഴി
Mail This Article
തിരുവനന്തപുരം ∙ ഫ്ലൈയിങ് അക്കാദമിയിൽ ഉണ്ടായ അവഹേളനത്തിൽ മനംനൊന്താണു നാട് വിട്ടതെന്ന് വനിതാ ട്രെയ്നി പൈലറ്റിന്റെ വെളിപ്പെടുത്തൽ. പരിശീലകന് എതിരായ പീഡന പരാതി ഒതുക്കാൻ ശ്രമം നടന്നുവെന്നും ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ താൻ കൊടുത്ത മൊഴി ഉൾപ്പെടുത്തിയിട്ടില്ലെന്നും ഇവർ പറയുന്നു.
വിമാനം പറത്തുമ്പോഴും പരിശീലകൻ ലൈംഗിക അതിക്രമം നടത്തിയെന്നും ട്രെയ്നി പൈലറ്റ് പറഞ്ഞു. ഇതുസംബന്ധിച്ച് വലിയതുറ പൊലീസിനും മുഖ്യമന്ത്രിയുടെ ഓഫിസിലും പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനാലാണ് ലോകായുക്തയെ സമീപിച്ചത്. താൻ കൊടുത്ത പരാതി എല്ലാവരുടെയും മുൻപിൽ വച്ച് അക്കാദമി അധികൃതർ ഉറക്കെ വായിച്ച് അപമാനിച്ചു. സഹപാഠികളുടെ മുന്നിലും അപമാനിതയായി . ഇത് സഹിക്കാൻ വയ്യാതെയാണ് നാടുവിട്ടത്– ട്രെയ്നി പൈലറ്റ് പറഞ്ഞു.
കണ്ണൂർ സ്വദേശിനിയായ ട്രെയ്നി പൈലറ്റിനെ കഴിഞ്ഞദിവസം കന്യാകുമാരിയിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. തിരിച്ചെത്തിച്ച് വലിയതുറ പൊലീസ് വിശദമായ മൊഴിയെടുത്തു. മജിസ്ട്രേട്ടിന്റെ മുന്നിൽ ഹാജരാക്കി രഹസ്യമൊഴിയും എടുത്തിരുന്നു.
English Summary: Thiruvananthapuram flying academy rape case