രാഹുലിനെ കാണാതായിട്ട് 17 വർഷം; പിതാവ് രാജു വീട്ടിൽ മരിച്ചനിലയിൽ
Mail This Article
ആലപ്പുഴ ∙ ആശ്രമം വാർഡിൽനിന്ന് 17 വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ കാണാതായ രാഹുലിന്റെ അച്ഛൻ രാഹുൽ നിവാസിൽ എ.ആർ.രാജുവിനെ (52) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി ജീവനൊടുക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മകൻ രാഹുലിനെ കാണാതായി 17 വർഷം പിന്നിട്ടതിന്റെ നാലാം നാളാണ് പിതാവിന്റെ മരണം. ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു സംഭവം.
രാജു–മിനി ദമ്പതികളുടെ മൂത്ത മകൻ രാഹുലിനെ 2005 മേയ് 18ന് ആണ് കാണാതായത്. വീടിനു സമീപത്തെ മഞ്ഞിപ്പുഴ മൈതാനത്ത് ക്രിക്കറ്റ് കളിക്കിടെ കാണാതാകുമ്പോൾ രാഹുലിന് 7 വയസ്സ് തികഞ്ഞിരുന്നില്ല. രാഹുലിനെ കാണാതാകുമ്പോൾ ഗൾഫിൽ ആയിരുന്ന രാജു ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്ന ശേഷം തിരികെ പോയില്ല. ശാരീരിക അസ്വാസ്ഥ്യവും രോഗവും മൂലം ചികിത്സയിലായിരുന്നു.
സൗദിയിൽ ജോലിക്ക് പോകുന്നതിനായി ഇന്നലെ ഇന്റർവ്യൂവിനു പോയിരുന്നു. മടങ്ങിയെത്തി മുറിയിൽ കയറി. ക്ഷീണം കാരണം വിശ്രമിക്കുകയാണെന്നായിരുന്നു വീട്ടുകാർ കരുതിയത്. രാത്രി എട്ടരയായിട്ടും മുറി തുറക്കാതെ വന്നതിനെ തുടർന്നു ജനലിൽ കൂടി നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. കൺസ്യൂമർ ഫെഡിന്റെ നീതി സ്റ്റോറിൽ താൽക്കാലിക ജോലി ചെയ്യുന്ന ഭാര്യ മിനി വന്ന ശേഷം പൊലീസ് മുറി തുറന്ന് മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മകൾ: ശിവാനി.
English Summary: Man commits suicide in Alappuzha