പീഡനപ്പരാതി നൽകിയ വനിതാ പൈലറ്റിനെതിരെ മറ്റൊരു വനിതാ ട്രെയ്നിയുടെ പരാതി
Mail This Article
തിരുവനന്തപുരം ∙ ഫ്ലയിങ് അക്കാദമിയിലെ പരിശീലകനെതിരെ വനിതാ ട്രെയ്നി പൈലറ്റ് നൽകിയ പീഡനപ്പരാതിയിൽ അറസ്റ്റ് വൈകും. മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച പരിശീലകനെ മേയ് 31 വരെ അറസ്റ്റ് ചെയ്യരുതെന്നു കോടതി ഉത്തരവുണ്ട്. കോടതി ഇനി കേസ് പരിഗണിക്കുമ്പോൾ നൽകുന്ന നിർദേശമനുസരിച്ചു മാത്രമേ പൊലീസിനു തുടർനടപടികളിലേക്കു കടക്കാനാകൂ.
ഇതിനിടെ പരാതിക്കാരിക്കെതിരെ മറ്റൊരു വനിതാ ട്രെയ്നി ജാതി അധിക്ഷേപം സംബന്ധിച്ച പരാതി വലിയതുറ പൊലീസിൽ നൽകി. ഇതു ശംഖുമുഖം അസി.കമ്മിഷണർ അന്വേഷിക്കും.
പരിശീലനത്തിന്റെ ഭാഗമായി വിമാനം പറത്തുമ്പോൾ ഉൾപ്പെടെ പരിശീലകൻ ലൈംഗിക അതിക്രമം നടത്തിയെന്നാണു കണ്ണൂർ സ്വദേശിനിയായ യുവതി വലിയതുറ പൊലീസിൽ മാർച്ചിൽ നൽകിയ പരാതി. ജനുവരിയിലാണു സംഭവമുണ്ടായതെന്നു പരാതിയിൽ പറയുന്നു. ആദ്യം പരാതിപ്പെട്ടതു സ്ഥാപനത്തിലാണ്. ഇവിടെ ആഭ്യന്തര അന്വേഷണം നടക്കുന്നതിനിടെയാണു പൊലീസിലും പരാതിപ്പെട്ടത്.
യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയതിനു പിന്നാലെയാണു പരിശീലകൻ മുൻകൂർ ജാമ്യം തേടി കോടതിയിലെത്തിയത്. 31 വരെ കോടതി അറസ്റ്റ് വിലക്കിയതോടെ ഇദ്ദേഹത്തെ ചോദ്യം ചെയ്യാൻ പോലും പൊലീസിനു കഴിഞ്ഞിട്ടില്ല.
English Summary: Delay in arrest in rape complaint by woman pilot