ADVERTISEMENT

കൊച്ചി ∙ വികസനം കേന്ദ്ര ബിന്ദുവാകുമെന്ന് ആദ്യം കരുതിയ തൃക്കാക്കര ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമാകുന്ന വിഷയങ്ങൾ വേറെ. അവയുടെ അടിസ്ഥാനത്തിൽ തന്ത്രങ്ങളും മറു തന്ത്രങ്ങളും മെനയുകയാണു നേതാക്കൾ. സ്ഥാനാർഥി വിവാദം മുതൽ ബിജെപി ബന്ധം വരെ ആരോപണ പ്രത്യാരോപണങ്ങളായി മുഴങ്ങുന്ന തിരഞ്ഞെടുപ്പു ഗോദയിൽ ഇതുവരെ കാര്യമായ വികസന ചർച്ച നടന്നിട്ടില്ല. ഇനി ശേഷിക്കുന്ന ദിവസങ്ങളിലും വികസനം വിവാദങ്ങൾക്കു വഴിമാറാനാണു സാധ്യത. 

അപ്രതീക്ഷിത സ്ഥാനാർഥിയായി ഡോ.ജോ ജോസഫിനെ അവതരിപ്പിക്കാൻ അദ്ദേഹം ജോലിചെയ്യുന്ന ആശുപത്രി തിരഞ്ഞെടുത്തതിനെ വിമർശിച്ചു രംഗത്തുവന്ന യുഡിഎഫ്, സഭയെ എൽഡിഎഫ് അവഹേളിച്ചുവെന്ന ആരോപണത്തോടെ തിരഞ്ഞെടുപ്പു വേദിയിൽ ആദ്യ വെടിപൊട്ടിച്ചു. ന്യായീകരണവുമായി ഇടതു മുന്നണി രംഗത്തു വന്നെങ്കിലും വിഷയം സഭയുമായി ബന്ധപ്പെട്ടതാകയാൽ ആരും അത് അധികം മുന്നോട്ടു കൊണ്ടു പോയില്ല. 

സിപിഎം സെമിനാറിൽ പങ്കെടുത്തതിന് സസ്പെൻഷനിൽ കഴിഞ്ഞ മുതിർന്ന നേതാവ് കെ. വി. തോമസിനെ തിരഞ്ഞെടുപ്പു കൺവൻഷനിൽ എത്തിച്ച സിപിഎം അദ്ദേഹത്തിനു പാർട്ടിക്കു പുറത്തേക്കുള്ള വഴിതെളിച്ചു കൊടുത്തെങ്കിലും സഹോദരന്റെ വിയോഗവും മറ്റും കാരണമാകാം പ്രചാരണത്തിൽ അദ്ദേഹത്തെ അധികം വിളിച്ചു കണ്ടില്ല. ഉമ തോമസിന് സീറ്റു നൽകിയതിൽ പ്രതിഷേധിച്ച ഡിസിസി ജനറൽ സെക്രട്ടറി എം. ബി. മുരളീധരനെയും ഇടതു പാളയത്തിൽ എത്തിച്ച സിപിഎം അടുത്ത കാലത്തു കോൺഗ്രസ് വിട്ട നേതാക്കളെ സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്ന് കൊച്ചിയിലെത്തിച്ച് കോൺഗ്രസ് വോട്ടുകൾ പിടിക്കാൻ ശ്രമം നടത്തുന്നുണ്ട്. 

യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഓഫിസ് സന്ദർശിച്ചു വോട്ടഭ്യർഥിച്ചതുമായി ബന്ധപ്പെട്ട് ബിജെപി–കോൺഗ്രസ് രഹസ്യ ധാരണയെന്ന വിവാദം കത്തിക്കാൻ ഇടതുമുന്നണി ശ്രമിച്ചെങ്കിലും അതു നനഞ്ഞ പടക്കമായി. പ്രചാരണത്തിന്റെ ഭാഗമായി സിഐടിയു ഓഫിസുകളിലടക്കം കയറി ഉമ വോട്ടു ചോദിക്കുന്നതിന്റെ വിഡിയോകൾ പ്രചരിച്ചതോടെ കോൺഗ്രസ്– ബിജെപി വോട്ടുകച്ചവടം എന്ന പ്രചാരണം ഏശിയില്ല. ‘നട്ടുച്ചക്ക് പത്തൻപത് ആളുകളുമായി ചെന്നാണല്ലോ വോട്ടുകച്ചവടം’ എന്നു പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ആരോപണത്തെ പരിഹാസത്തോടെ നേരിട്ടു. 

നടിയെ പീഡിപ്പിച്ച കേസിൽ അതിജീവിത െഹെക്കോടതിയിൽ നൽകിയ ഹർജിയിലെ ആക്ഷേപങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ എൽഡിഎഫിനു വലിയ പ്രതിസന്ധിയായി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉൾപ്പെടെയുള്ളവർ ഇതിനു മറുപടി പറയേണ്ടി വന്നെങ്കിലും ആരോപണത്തിന്റെ മുന ഇപ്പോഴും എൽഡിഎഫിനെ കുത്തി നോവിക്കുന്നു. അതിജീവിതയ്ക്ക് ഒപ്പമാണു സർക്കാരെന്ന് എൽഡിഎഫ് ആവർത്തിച്ചു വ്യക്തമാക്കിയെങ്കിലും ഇ.പി. ജയരാജനെയും എം. എം. മണിയെയും പോലെ ചില നേതാക്കൾ അതിജീവിതയുടെ ഹർജിക്കു പിന്നിൽ യുഡിഎഫാണെന്ന സംശയം പ്രകടിപ്പിച്ചതു മുന്നണിയെയും സർക്കാരിനെയും പ്രശ്നത്തിലാക്കി. പ്രതിഷേധം ശക്തമായതോടെ തുടരന്വേഷണത്തിനു കൂടുതൽ സമയം ചോദിക്കാൻ െക്രെംബ്രാഞ്ചിനു നിർദേശം നൽകി തലയൂരാനാണു ശ്രമം 

എറണാകുളം ജില്ലയിലെ ഏക സിൽവർലൈൻ സ്റ്റേഷൻ തൃക്കാക്കര മണ്ഡലത്തിലായതിനാൽ അത് ഇടയ്ക്കു പ്രചാരണ വിഷയങ്ങളിൽ കടന്നു വന്നെങ്കിലും കല്ലിടൽ നിർബന്ധമില്ലെന്ന സർക്കാർ നിലപാടു മാറ്റം പ്രതിപക്ഷ പ്രതിഷേധത്തിന്റെ വിജയമായി യുഡിഎഫിന് ഉയർത്തിക്കാട്ടാനായി. ഇത്ര വലിയ കോലാഹലമുണ്ടാക്കാതെ ഇൗ തീരുമാനമെടുക്കാമായിരുന്നില്ലേ എന്ന െഹെക്കോടതിയുടെ ചോദ്യവും അവർക്ക് ആയുധമായി. 

ഉമ തോമസിന്റെ സ്ഥാനാർഥിത്വം ചോദ്യം ചെയ്ത് െഹെക്കോടതിയിൽ കേസ് നൽകിയ സ്വതന്ത്ര സ്ഥാനാർഥിയുടെ ഹർജി തള്ളപ്പെട്ട ശേഷം അദ്ദേഹം മത്സരത്തിൽനിന്നു പിന്മാറുകയും അദ്ദേഹത്തെ നിർത്തിയതായി അവകാശപ്പെട്ട ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി ഇടതുമുന്നണിക്കു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ കേസിനു പിന്നിൽ ആരെന്ന സംശയം ഉയർന്നു. 

ഇടയ്ക്ക് ‘തൃക്കാക്കരക്കാരുടെ സൗഭാഗ്യം’ എന്ന മുഖ്യമന്ത്രി പിണറായിയുടെ പ്രയോഗവും ‘ചങ്ങല പൊട്ടിച്ച നായ് പോലെ’ എന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പ്രയോഗവും ഇരുമുന്നണികളും വിവാദമാക്കാൻ ശ്രമിച്ചെങ്കിലും അത് ഏറെനാൾ ഓടിയില്ല. പുതിയ വിവാദങ്ങൾ കടന്നു വരുന്നതോടെ പ്രചാരണത്തിന്റെ ഉൗന്നൽ അവയിലോരോന്നിലേക്കും മാറി മാറിയെത്തുന്നതാണ് ഇപ്പോൾ ട്രെൻഡ്. ഇന്നലെ കൊച്ചിയിലുണ്ടായ പി. സി. ജോർജിന്റെ അറസ്റ്റും അനുബന്ധ വിഷയങ്ങളുമാകാം ഇനി ഏതാനും ദിവസം തൃക്കാക്കരയിലും വിഷയമെന്നു കരുതാം. 

Content Highlight: Thrikkakara by-election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com