10 കോടിയുടെ ബംപർ സമ്മാനമടിച്ച ആളെപ്പറ്റി 4 ദിവസമായിട്ടും വിവരമില്ല
Mail This Article
തിരുവനന്തപുരം∙ വിഷു ബംപറിന്റെ 10 കോടി രൂപ സമ്മാനത്തുകയുള്ള ഒന്നാം സമ്മാനമടിച്ച ഭാഗ്യവാൻ നാലു ദിവസമായിട്ടും അജ്ഞാതനായി തുടരുന്നു. ലോട്ടറി ഓഫിസിലോ ബാങ്കിലോ ഇതുവരെയും ബന്ധപ്പെട്ടതായി വിവരമില്ല.
സമ്മാനം ലഭിച്ചയാൾ ലോട്ടറി ടിക്കറ്റ് പിന്നിൽ ഒപ്പിട്ടു ബാങ്കിലോ ലോട്ടറി ഓഫിസിലോ സമർപ്പിക്കുകയാണു സമ്മാനം ലഭിക്കാനുള്ള ആദ്യ പടി. ബാങ്കിലാണു കൊടുക്കുന്നതെങ്കിൽ ബാങ്ക് അധികൃതരാണു ടിക്കറ്റ് ലോട്ടറി ഓഫിസിൽ നൽകേണ്ടത്. സമ്മാനാർഹന്റെ ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ എന്നിവയും ഒപ്പം വേണം. ബംപർ സമ്മാനമടിച്ചയാൾ ഇത്രയും നാൾ അജ്ഞാതനായി തുടരുന്നത് ആദ്യമാണെന്നു ലോട്ടറി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പറയുന്നു.
ഏജൻസി കമ്മിഷൻ ലഭിക്കുന്നതിനുള്ള അപേക്ഷ ഏജന്റ് ഇതുവരെ നൽകിയിട്ടില്ല. പഴവങ്ങാടി ചൈതന്യ ലക്കി സെന്റർ ഉടമ ഗിരീഷ് കുറുപ്പിൽ നിന്ന്, വലിയതുറ കുഴിവിളാകം സ്വദേശി രംഗനും ഭാര്യ ജസീന്തയും വാങ്ങി വിമാനത്താവള പരിസരത്തു വിറ്റ ടിക്കറ്റിനാണു 10 കോടി രൂപയുടെ ബംപർ സമ്മാനം. ഏജൻസി എന്ന നിലയിൽ ചൈതന്യ ലക്കി സെന്ററാണ് കമ്മിഷനായി അപേക്ഷിക്കേണ്ടത്. പണമായാണു വേണ്ടതെങ്കിൽ അപേക്ഷയും രേഖകളും നൽകി ഒരു മാസത്തിനകം തുക ബാങ്ക് അക്കൗണ്ടിൽ എത്തും. മറിച്ച്, ഇത്രയും തുകയ്ക്കു തുല്യമായ ടിക്കറ്റ് മതിയെങ്കിൽ തൊട്ടടുത്ത ദിവസം തന്നെ ജില്ലാ ലോട്ടറി ഓഫിസിൽ നിന്നു ടിക്കറ്റ് ലഭിക്കും.
English Summary: No takers for Rs Vishu lottery bumper prize