‘കാട്ടുപന്നികളെ കൊന്നാൽ കടുവ വരും; പന്നിയില്ലാതെ വനത്തിന് നിലനിൽപില്ല’
Mail This Article
തിരുവനന്തപുരം ∙ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ബിജെപി എംപിയും പരിസ്ഥിതി പ്രവർത്തകയുമായ മേനക ഗാന്ധി. കാട്ടുപന്നിയില്ലാതെ ഒരു വനത്തിനും നിലനിൽപില്ലെന്നു വിശദീകരിച്ചും കൊല്ലാനുള്ള അനുമതി വന്യമൃഗങ്ങളുടെ കൂട്ടക്കൊലയിലേക്കു നയിക്കുമെന്നു ചൂണ്ടിക്കാട്ടിയും സംസ്ഥാന വനം മന്ത്രി എ.കെ.ശശീന്ദ്രന് അവർ കത്തയച്ചു.
കടുവ ഉൾപ്പെടെ വന്യമൃഗങ്ങളുടെ മുഖ്യ ഭക്ഷണമാണു കാട്ടുപന്നികൾ. അവയെ കൂട്ടത്തോടെ കൊന്നൊടുക്കിയാൽ ഈ വന്യമൃഗങ്ങൾ ഭക്ഷണം തേടി നാട്ടിലിറങ്ങും. മഹാരാഷ്ട്രയിലെ ചന്ദ്രാപുരിൽ കാട്ടുപന്നിയെ കൊല്ലാൻ വനംമന്ത്രി ഉത്തരവിട്ടപ്പോൾ ഒരാഴ്ചയ്ക്കിടെ 200 എണ്ണത്തിനെ കൊന്നു. ഒരു മാസത്തിനകം അവിടെ വനത്തിൽ നിന്ന് 60 കടുവകളാണു ഗ്രാമങ്ങളിലെത്തിയത്. മന്ത്രി അതോടെ ഉത്തരവു റദ്ദാക്കി. അതേ അപകടം കേരളത്തിലും സംഭവിക്കാമെന്നു മേനക കത്തിൽ ചൂണ്ടിക്കാട്ടി.
കേന്ദ്ര വന്യജീവി നിയമം അനുശാസിക്കുന്ന നടപടികൾ മാത്രമാണു കേരളം സ്വീകരിച്ചതെന്നു വ്യക്തമാക്കി മേനക ഗാന്ധിക്കു മറുപടി നൽകാൻ വനം പ്രിൻസിപ്പൽ സെക്രട്ടറിയോടു മന്ത്രി എ.കെ.ശശീന്ദ്രൻ നിർദേശിച്ചു. വനത്തിനുള്ളിൽ കടന്നു കാട്ടുപന്നികളെ വെടിവയ്ക്കാൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
English Summary: Maneka Gandhi about killing wild boar