‘നടിയുടെ അമ്മയ്ക്കും വിജയ് ബാബുവിന്റെ ഭീഷണി; കേസെടുക്കുമെന്ന് അറിഞ്ഞ് രാജ്യം വിട്ടു’
Mail This Article
കൊച്ചി ∙ പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടൻ വിജയ് ബാബു കേസ് റജിസ്റ്റർ ചെയ്യുന്നതിനു മുൻപ് നടിയുടെ അമ്മയെയും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു. തുടർന്നു ഹൈക്കോടതി ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
നടി പൊലീസിൽ പരാതിപ്പെട്ടതടക്കമുള്ള വിവരങ്ങൾ വിജയ് ബാബുവിന് അറിയാമായിരുന്നു. കേസെടുക്കുമെന്ന് അറിഞ്ഞു കൊണ്ടാണു വിദേശത്തേക്കു കടന്നത്. ഏപ്രിൽ 19നാണു ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയത്. പ്രതി അതിജീവിതയുടെ പേര് വെളിപ്പെടുത്തി. വിദേശത്തുള്ളയാളുടെ മുൻകൂർ ജാമ്യാപേക്ഷ നിയമപരമായി നിലനിൽക്കില്ലെന്നും സർക്കാരിനുവേണ്ടി ഹാജരായ അഡീഷനൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് ഹൈക്കോടതിയിൽ പറഞ്ഞു.
എന്നാൽ ഉപഹർജിയിൽ താൻ വിദേശത്താണെന്നതടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അതിനാൽ ഹർജി നിലനിൽക്കുമെന്നും വിജയ് ബാബുവിനു വേണ്ടി ഹാജരായ അഡ്വ.എസ്.രാജീവ് വാദിച്ചു. ഏപ്രിൽ 22നാണ് കേസ് റജിസ്റ്റർ ചെയ്തത്. അതിനു മുൻപ് കേരളത്തിൽനിന്നു പോയിരുന്നു.
ഈദ് അവധിക്കു മുൻപ് ദുബായ് ഗോൾഡൻ വീസയുമായി ബന്ധപ്പെട്ട പേപ്പറുകൾ ശരിയാക്കേണ്ടതുണ്ടായിരുന്നു. തുടർന്നാണു ദുബായിലേക്കു പോയത്. കേസ് റജിസ്റ്റർ ചെയ്തതതും നടപടികൾ ആരംഭിച്ചതും ഇന്ത്യയിൽനിന്നു പോയതിനുശേഷമാണെന്നും തന്റെ ഭാഗം കേൾക്കാൻ അനുവദിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി രേഖകൾ നൽകുമെന്നും അറിയിച്ചു.
English Summary: Vijay Babu threatened actress' mother says government in High Court