ADVERTISEMENT

കോഴിക്കോട്∙ കെഎസ്ആർടിസി വ്യാപാര സമുച്ചയത്തിന്റെ ബലക്ഷയം സംബന്ധിച്ച് വിശദപഠനം നടത്താൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയും ഒടുവിൽ മദ്രാസ് ഐഐടിയുടെ കണ്ടെത്തലുകൾ ശരിവച്ചതായി സൂചന. ഐഐടി വിദഗ്ധൻ നിർദേശിച്ചത്ര വേണ്ടെങ്കിലും 60% തൂണുകളും ബലപ്പെടുത്തേണ്ടി വരുമെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തൽ. ഇതിനായി 20 കോടി രൂപയെങ്കിലും ചെലവഴിക്കേണ്ടി വരുമെന്നാണ് കെടിഡിഎഫ്സിയുടെ പ്രാഥമിക നിരീക്ഷണം.

ചെലവ് എത്രയാകും എന്നു വിശദമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഐഐടിയോടുതന്നെ ആവശ്യപ്പെട്ടിരിക്കുകയാണ് കെടിഡിഎഫ്സി. 15 ദിവസത്തിനുള്ളിൽ ഈ റിപ്പോർട്ട് ലഭിച്ചേക്കും. അതിനു ശേഷം കെട്ടിടം ബലപ്പെടുത്തൽ നടപടികൾ തുടങ്ങാനാണു ധാരണ. ആറു മാസത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തിയാക്കി കെട്ടിടം ആലിഫ് ബിൽഡേഴ്സിന് കൈമാറണം. കാർണിവൽ സിനിമാസ് ഉൾപ്പെടെ ചില ഗ്രൂപ്പുകൾ കെട്ടിടം വാടകയ്ക്ക് എടുക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

കെഎസ്ആർടിസി വ്യാപാര സമുച്ചയത്തിന്റെ നിർമാണത്തിൽ ഗുരുതര പിഴവുകൾ ഉണ്ടെന്ന് ഐഐടി വിദഗ്ധൻ പ്രഫ. അഴഗുസുന്ദരമൂർത്തിയുടെ പഠനത്തിൽ കണ്ടെത്തിയിരുന്നു. 90% തൂണുകളും ബലപ്പെടുത്തേണ്ടി വരുമെന്നാണ് അദ്ദേഹത്തിന്റെ ആദ്യ റിപ്പോർട്ട്. ഇതു പ്രകാരം 30 കോടി ചെലവും കെടിഡിഎഫ്സി കണക്കാക്കിയിരുന്നു. ഈ റിപ്പോർട്ട് പഠിക്കാനാണ് സർക്കാർ മറ്റൊരു വിദഗ്ധസമിതിയെ നിയോഗിച്ചത്. ഐഐടി വിദഗ്ധരുമായി സമിതി മൂന്നു വട്ടം ചർച്ച നടത്തി. ഇനിയുള്ള 50 വർഷമെങ്കിലും കെട്ടിടത്തിന് കേടുപാടുകൾ ഉണ്ടാകാതിരിക്കണമെങ്കിൽ തങ്ങളുടെ നിർദേശം അംഗീകരിക്കണമെന്ന നിലപാടിലായിരുന്നു ഐഐടി. കെട്ടിടത്തിന്റെ ഉറപ്പ് നിലനിർത്തണമെങ്കിൽ, കൂടിയ നിലവാരത്തിൽ പ്രവൃത്തികൾ നടത്തണമെന്നും ഐഐടി നിലപാടെടുത്തതോടെ സർക്കാരിന്റെ വിദഗ്ധ സമിതിയും അത് അംഗീകരിച്ചു.

കെട്ടിടത്തിലെ പണികൾ തുടങ്ങിയാൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് താൽക്കാലികമായി മാറ്റേണ്ടി വരും. പാവങ്ങാട്ടു നിന്ന് സർവീസ് നടത്തേണ്ടിവരുമ്പോൾ കെഎസ്ആർടിസിക്ക് നഷ്ടം വരുമെന്നും ഇതു പരിഹരിക്കാൻ 3 കോടി രൂപ കെടിഡിഎഫ്സി നൽകണമെന്നുമാണ് കെഎസ്ആർടിസിയുടെ ആവശ്യം. ഇതിനോട് കെടിഡിഎഫ്സി അനുകൂലമായി പ്രതികരിച്ചിട്ടില്ല.

English Summary: KSRTC Bus Terminal Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com