ADVERTISEMENT

കോഴിക്കോട്∙ അശാസ്ത്രീയ നിർമാണത്തെ തുടർന്നു വിവാദമായ കോഴിക്കോട്ടെ കെഎസ്ആർടിസി ടെർമിനൽ കോംപ്ലക്സിൽ പാർക്കിങ് ട്രാക്കിൽ നിർത്തിയ ബസ് പുറത്തെടുക്കാനാവാതെ 15 മണിക്കൂറോളം തൂണുകൾക്കിടയിൽ കുടുങ്ങി. ഒടുവിൽ, തൂണുകളുടെ സുരക്ഷയ്ക്കു സ്ഥാപിച്ച ഇരുമ്പു വളയം യന്ത്രങ്ങൾ എത്തിച്ച് മുറിച്ചുമാറ്റി ബസ് പുറത്തെടുക്കുകയായിരുന്നു. 

1248-ksrtc-swift
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ സ്വിഫ്റ്റ് ബസ് പുറത്തെത്തിക്കാനുള്ള ശ്രമം

വ്യാഴാഴ്ച രാത്രി 9.50നാണ് കെഎൽ 15എ 2323 സെമി സീറ്റർ എസി സ്വിഫ്റ്റ് ബസ് ബെംഗളൂരുവിൽ നിന്നു കോഴിക്കോട്ട് എത്തിയത്. യാത്രക്കാരെ ഇറക്കി ഡ്രൈവർ ബസ് വടക്കു ഭാഗത്തെ ഒഴിവുള്ള പാർക്കിങ് ട്രാക്കിൽ കയറ്റി. സൂപ്പർവൈസറുടെ നിർദേശത്തിൽ രാത്രി തന്നെ ട്രാക്ക് മാറ്റി കയറ്റാൻ ശ്രമിച്ചെങ്കിലും ബസ് പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഡ്യൂട്ടി കഴിഞ്ഞു ഡ്രൈവർ പോയി. തുടർന്നു രാത്രി ഡ്യൂട്ടിക്കാരായ സർവീസ് ഡ്രൈവർമാർ ബസ് മാറ്റാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഇന്നലെ രാവിലെ പത്തോടെ ടെർമിനൽ ഡിപ്പോ എൻജിനീയർ കെ.പി.അബൂബക്കറും സർവീസ് സൂപ്പർവൈസർമാരും എത്തി ശ്രമം നടത്തി.

ഒടുവിൽ, ട്രാക്കിലെ രണ്ടു ഭാഗത്തെ തൂണിൽ സ്ഥാപിച്ച സുരക്ഷാ വളയം മുറിച്ചുമാറ്റാൻ തീരുമാനിക്കുകയായിരുന്നു. ആവശ്യമായ യന്ത്രങ്ങൾ ഇല്ലാത്തതിനാൽ പാവങ്ങാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു രാവിലെ 11.50നു യന്ത്രങ്ങൾ എത്തിച്ചാണു മുറിച്ചുമാറ്റാൻ തുടങ്ങിയത്. ഒരുമണിയോടെ ബസ് പുറത്തെടുത്തു.ഡിപ്പോ സീനിയർ ഡ്രൈവർ ജയചന്ദ്രൻ മഠത്തിലാണു വിദഗ്ധമായി ബസ് പോറലേൽക്കാതെ പുറകോട്ടെടുത്തത്.

കോഴിക്കോട് മാവൂർ റോഡിലെ കെഎസ്ആർടിസി ടെർമിനലിന്റെ തൂണുകൾക്കിടയിൽ കുടുങ്ങിയ കെ സ്വിഫ്റ്റ് ബസ് പുറത്തെടുക്കാൻ, തൂണിലെ സുരക്ഷയ്ക്കു വേണ്ടി ഘടിപ്പിച്ച ബെൽറ്റ് കട്ടറുപയോഗിച്ച് മുറിച്ചുമാറ്റുകയാണ് ജീവനക്കാർ. 15 മണിക്കൂറോളമാണ് ബസ് പുറത്തേക്കിറക്കാനാവാതെ തൂണുകൾക്കിടയിൽ കുടുങ്ങിക്കിടന്നത്. രാവിലെ ഒൻപതരയ്ക്ക് ഹാക്സോ ബ്ലെയ്ഡ് ഉപയോഗിച്ച് ആരംഭിച്ച സുരക്ഷാ വളയങ്ങൾ മുറിക്കൽ യജ്ഞം പതിനൊന്നരയോടെ ഇലക്ട്രിക് കട്ടറുകൾ എത്തിച്ച ശേഷമാണ് പൂർത്തിയാക്കിയത്. ഒരു മണിയോടെ ബസ് പുറത്തെടുത്തു. ചിത്രം: മനോരമ
കോഴിക്കോട് മാവൂർ റോഡിലെ കെഎസ്ആർടിസി ടെർമിനലിന്റെ തൂണുകൾക്കിടയിൽ കുടുങ്ങിയ കെ സ്വിഫ്റ്റ് ബസ് പുറത്തെടുക്കാൻ, തൂണിലെ സുരക്ഷയ്ക്കു വേണ്ടി ഘടിപ്പിച്ച ബെൽറ്റ് കട്ടറുപയോഗിച്ച് മുറിച്ചുമാറ്റുകയാണ് ജീവനക്കാർ. 15 മണിക്കൂറോളമാണ് ബസ് പുറത്തേക്കിറക്കാനാവാതെ തൂണുകൾക്കിടയിൽ കുടുങ്ങിക്കിടന്നത്. രാവിലെ ഒൻപതരയ്ക്ക് ഹാക്സോ ബ്ലെയ്ഡ് ഉപയോഗിച്ച് ആരംഭിച്ച സുരക്ഷാ വളയങ്ങൾ മുറിക്കൽ യജ്ഞം പതിനൊന്നരയോടെ ഇലക്ട്രിക് കട്ടറുകൾ എത്തിച്ച ശേഷമാണ് പൂർത്തിയാക്കിയത്. ഒരു മണിയോടെ ബസ് പുറത്തെടുത്തു. ചിത്രം: മനോരമ

നിർമാണത്തിലെ അശാസ്ത്രീയതയ്ക്ക് വീണ്ടും തെളിവായി

കോഴിക്കോട് ∙ കെഎസ്ആർടിസി ടെർമിനൽ നിർമാണത്തിലെ അശാസ്ത്രീയത വ്യക്തമാകുന്നതാണ് സ്വിഫ്റ്റ് ബസ് ട്രാക്കിൽ കുടുങ്ങിയ സംഭവം. ട്രാക്കുകളിലെ തൂണുകൾ 15 അടി വീതിയിൽ നിർമിച്ചെങ്കിലും ചിലത് 13 അടിയാണ്. മാത്രമല്ല പുതുതായി പുറത്തിറങ്ങുന്ന ഹൈടെക് ബസുകൾ നിലവിലുള്ള ബസുകളെക്കാൾ നീളമുള്ളതും തറയിൽനിന്ന് ഉയരം കുറവുള്ളതുമാണ്. ട്രാക്ക് രൂപപ്പെടുത്തിയത് പഴയകാല ബസുകൾക്ക് ഉപയോഗിക്കാവുന്ന രീതിയിലാണ്. അതിനാൽ ട്രാക്കിലെ സ്റ്റോപ്പറിൽ ഇത്തരം ബസുകളുടെ ബമ്പർ ഇടിക്കുന്നത് നിത്യ സംഭവമാണെന്നു ഡ്രൈവർമാർ പറയുന്നു. 

അന്വേഷിക്കാൻ ഉത്തരവ്

കോഴിക്കോട് ∙ കെഎസ്ആർടിസി ടെർമിനലിലെ ട്രാക്കിൽ സ്വിഫ്റ്റ് ബസ് 15 മണിക്കൂർ കുടുങ്ങിയത് അന്വേഷിക്കാൻ കെഎസ്ആർടിസി സ്വിഫ്റ്റ് സിഎംഡി ഉത്തരവിട്ടു. 

English Summary: KSRTC Swift bus stuck between pillars in Kozhikode bus stand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com