മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷവും വന്നിട്ടും ‘രക്ഷയില്ല’; തൃക്കാക്കരയിൽ കുറഞ്ഞ പോളിങ്
Mail This Article
കൊച്ചി ∙ ശക്തമായ രാഷ്ട്രീയ പോരാട്ടം നടന്ന തൃക്കാക്കരയിൽ പ്രാഥമിക കണക്കുകൾ പ്രകാരം 68.75% പോളിങ്. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതൃനിരയും ഒരു മാസത്തോളം ക്യാംപ് ചെയ്തു നടത്തിയ പ്രചാരണത്തിൽ പോളിങ് ഉയരുമെന്നു കരുതിയെങ്കിലും 2021 ലെ 70.36 ശതമാനത്തിന് അടുത്തെത്തിയതേയുള്ളു. അന്തിമ കണക്കിൽ ചെറിയ വ്യത്യാസം വരാം.
മണ്ഡലത്തിൽ ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ പോളിങ് ആണിത്. 2011 ൽ 73.62%, 2016 ൽ 74.65% എന്നിങ്ങനെയായിരുന്നു പോളിങ്. വോട്ടെണ്ണൽ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളജിലെ സ്ട്രോങ് റൂമിലേക്കു രാത്രിതന്നെ ബാലറ്റ് യൂണിറ്റുകൾ മാറ്റി. മറ്റന്നാളാണു വോട്ടെണ്ണൽ.
ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ് രേഖപ്പെടുത്തിയിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ 46% ആയതോടെ, മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ് പ്രതീക്ഷിച്ചെങ്കിലും ഉച്ചയ്ക്കു ശേഷം തിരക്കു കുറഞ്ഞു. വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കുമ്പോൾ ചില ബൂത്തുകൾക്കു മുന്നിൽ വോട്ടർമാരുടെ നിരയുണ്ടായിരുന്നു. ഇവരെയും വോട്ട് ചെയ്യാൻ അനുവദിച്ചു. 1,96,805 വോട്ടർമാരിൽ 68,167 സ്ത്രീകളും (67.13 %) 67,152 പുരുഷന്മാരും (70.48%) ഏക ട്രാൻസ്ജെൻഡറും വോട്ടുചെയ്തു.
2016 നിയമസഭ പോൾ ചെയ്തത്: 1,35,304 ശതമാനം: 74.65%
2019 ലോക്സഭ പോൾ ചെയ്തത്: 1,37,413 ശതമാനം: 76.03%
2021 നിയമസഭ പോൾ ചെയ്തത്: 1,36,570 ശതമാനം: 70.36%
2022 നിയമസഭ പോൾ ചെയ്തത്: 1,35,279 ശതമാനം: 68.75%
English Summary: Thrikkakara by-election updates