ഇഎസ്‍സെഡ്: സംസ്ഥാന താൽപര്യം സംരക്ഷിക്കുമെന്നു വനം മന്ത്രി
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും പരിസ്ഥിതിലോല മേഖല (ഇഎസ്‍സെഡ്) സംബന്ധിച്ച വിഷയത്തിൽ സംസ്ഥാന താൽപര്യം സംരക്ഷിക്കുമെന്നു വനം മന്ത്രി എ.കെ.ശശീന്ദ്രൻ. വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച നിർദേശം കേരളത്തിന് മാത്രം ബാധകമായിട്ടുള്ളതല്ല. ജനവാസ മേഖലകൾ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെടുത്തുകയില്ലെന്നു സർക്കാർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി നിയമ നടപടികൾ ഉൾപ്പെടെ തുടർ നടപടികൾ സർക്കാർ സ്വീകരിച്ചു വരികയുമാണ്. ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ചു നിൽക്കണം.
ഇഎസ്‍സെഡ് നിശ്ചയിക്കുന്നതിൽ സർക്കാരിന്റെ നിലപാട് പരസ്പര വിരുദ്ധമാണെന്നുള്ള ചില കേന്ദ്രങ്ങളിലെ പ്രചാരണം തെറ്റാണ്. സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് ചിലർ നടത്തുന്നത്.
2019 ഒക്ടോബർ 23നു ചേർന്ന മന്ത്രിസഭാ യോഗം 0-1 കിലോമീറ്റർ പരിസ്ഥിതിലോല മേഖല എന്ന നയം കരട് വിജ്ഞാപനം തയാറാക്കുന്നതിനായി തത്വത്തിൽ അംഗീകരിച്ചിരുന്നു. ഒരു കിലോമീറ്റർ പ്രദേശം നിർബന്ധമായും മേഖലയിൽ ഉൾപ്പെടുത്തണമെന്ന ഒരു തീരുമാനവും ഉണ്ടായിട്ടില്ല. കരട് വിജ്ഞാപനങ്ങൾ തയാറാക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയ ഒരു നിർദേശം മാത്രമാണ് ഈ ഉത്തരവ്.
എല്ലാ വന്യജീവി സങ്കേതങ്ങളുടെയും ദേശീയ പാർക്കുകളുടെയും ജനവാസ മേഖലകൾ ഒഴിവാക്കിക്കൊണ്ട് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന് നിർദേശം സമർപ്പിച്ചതോടെ മന്ത്രിസഭാ തീരുമാന പ്രകാരം പുറപ്പെടുവിച്ച ഉത്തരവിന്റെ പ്രസക്തി ഇല്ലാതായെന്നും മന്ത്രി പറഞ്ഞു.
English Summary: Forest minister on eco sensitive zone