മണിച്ചൻ ഉൾപ്പെടെ 33 േപർക്കും ജയിൽ മോചനം; ഉത്തരവിറങ്ങി
Mail This Article
തിരുവനന്തപുരം∙ കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചൻ ഉൾപ്പെടെ 33 േപർക്കു ജയിൽ മോചനം അനുവദിച്ച് ഉത്തരവിറങ്ങി. പക്ഷേ മണിച്ചനു പുറത്തിറങ്ങാൻ 30.45 ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കണം. ആലപ്പുഴ ജിനദേവൻ കൊലക്കേസിൽ ജീവപര്യന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ട ശിവജിയും വിട്ടയച്ചവരുടെ പട്ടികയിലുണ്ട്. 4 തവണ ജയിൽ ചാടിയയാളുമാണ് ശിവജി.
ബന്ധുക്കൾ സഹകരിച്ചാൽ മാത്രമേ മണിച്ചന് കെട്ടിവയ്ക്കാനുള്ള പണം കണ്ടെത്താനാകു. പലരും മണിച്ചനു പണം നൽകാനുണ്ടെന്നു ബന്ധുക്കൾ പറയുന്നുണ്ടെങ്കിലും അവരോടൊന്നും പണം ചോദിച്ചിരുന്നില്ല. ഇതിന്റെ പേരിൽ കേസ് ഉണ്ടായാൽ ശിക്ഷാകാലയളവിനെ ബാധിക്കും എന്നതിനാലാണിത്. പുറത്തിറങ്ങിയാൽ പഴയ സുഹൃത്തുക്കൾ പണം നൽകുമെന്ന വിശ്വാസവും ബന്ധുക്കൾ പങ്കുവയ്ക്കുന്നു. മണിച്ചന്റെയും കുടുംബാംഗങ്ങളുടെ പേരിലുള്ള വസ്തുക്കൾ കേസിൽപെട്ടതോടെ ജപ്തി ചെയ്തിരുന്നു.
നട്ടം തിരിഞ്ഞ് ബന്ധുക്കൾ
മണിച്ചൻ കൂന്തള്ളൂരിൽ വച്ച ഇരുനില വീട് കാടുപിടിച്ചു കിടക്കുന്നു. ഇതിനടുത്തുള്ള ചെറിയ വീട്ടിലാണ് മണിച്ചന്റെ ഭാര്യയും കുടുംബവും കഴിയുന്നത്. ആകെയുള്ള സ്വത്ത് ഇതുമാത്രം. മകൻ കേറ്ററിങ് നടത്തിയിരുന്നെങ്കിലും ഇപ്പോഴതില്ല. ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം മണിച്ചന്റെ ഭാര്യാസഹോദരി മത്സ്യക്കച്ചവടം ആരംഭിച്ചെങ്കിലും നഷ്ടത്തിലായി. മണിച്ചന്റെ സഹോദരൻമാരിലൊരാൾ തട്ടുകട നടത്തിയെങ്കിലും പിന്നീട് നിർത്തി. മറ്റൊരു സഹോദരൻ ചിറയിൻകീഴിൽ മിനി സൂപ്പർമാർക്കറ്റ് ആരംഭിച്ചെങ്കിലും പൂട്ടി. വേറൊരു സഹോദരൻ നിർമാണ മേഖലയിൽ കരാർ ഏറ്റെടുത്തു നടത്തുകയാണ്.
English Summary: Hooch tragedy convict, 32 others to be released from Kerala prisons