മലയാളി 3 മാസമായി അംഗോളയിലെ ജയിലിൽ
Mail This Article
പാലക്കാട് ∙ മൂന്നു മാസമായി ആഫ്രിക്കയിലെ അംഗോളയിൽ ജയിൽ കഴിയുന്ന യുവാവിനെ മോചിപ്പിക്കുന്നതിനു കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നു കുടുംബാംഗങ്ങളുടെ അപേക്ഷ. സ്വകാര്യ കമ്പനിയിലെ വെയർഹൗസ് മാനേജരായ പള്ളിപ്പുറം വടക്കേവീട്ടിൽ രഞ്ജിത്ത് രവി (25) ആണ് ജയിലിൽ കഴിയുന്നത്.
2020ൽ കമ്പനിയുമായുള്ള 2 വർഷത്തെ കരാറിലാണു രഞ്ജിത്ത് അംഗോളയിലെത്തിയത്. കഴിഞ്ഞ വർഷം അവധിക്ക് അപേക്ഷിച്ചപ്പോൾ കമ്പനി നിഷേധിച്ചു. ഇതേത്തുടർന്ന് ഉദ്യോഗസ്ഥരുമായി വാക്കുതർക്കമുണ്ടായെന്നും ശമ്പളം മുടങ്ങിയെന്നും കുടുംബം പറയുന്നു. ജോലി ഉപേക്ഷിച്ചു നാട്ടിലേക്കു മടങ്ങാനിരിക്കേ മാർച്ച് 25നു തടങ്കലിലാക്കിയെന്നു രഞ്ജിത്തിന്റെ അമ്മ വി.എം.ചിത്ര പരാതിപ്പെട്ടു. കമ്പനിയുടെ സ്റ്റോക്കിൽ തിരിമറി കാണിച്ചെന്ന് ആരോപിച്ചു പൊലീസിൽ വ്യാജ പരാതി നൽകി ജയിലിലാക്കിയെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
രഞ്ജിത്ത് വിവരങ്ങൾ രക്ഷിതാക്കളെ അറിയിച്ചതോടെ ഇന്ത്യൻ എംബസിക്കും പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും ദേശീയ മനുഷ്യാവകാശ കമ്മിഷനും കേരള ഡിജിപിക്കും പരാതി നൽകിയെങ്കിലും നടപടിയില്ല.
English Summary: Malayali in Angola jail since three months